കോഴിക്കോട്: ശമ്പളമില്ലാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. സർക്കാർ കയ്യൊഴിഞ്ഞ തോടെയാണ് കെഎസ്ആർടിസി ജീവനക്കാർ തീർത്തും പ്രതിസന്ധിയിലായത്.എല്ലാ മാസവും 15ന് മുമ്പ് രണ്ടാം ഗഡു നൽകുമെന്നായിരുന്നു മാനേജ്‌മെന്റ് ജീവനക്കാരോട് അറിയിച്ചിരുന്നത്. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ശമ്പളം ഒക്ടോബർ അവസാനമായിട്ടും ലഭിച്ചില്ല. ദൈനം ദിന ചെലവുകൾക്ക് പോലും പണമില്ലാതെ അവധിക്ക് അപേക്ഷിക്കുകയാണ് ജീവനക്കാർ.
50 കോടി രൂപ മാസം തോറും നൽകാമെന്നായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും മാനേജ്‌മെന്റിന് നൽകിയ ഉറപ്പ്. എന്നാൽ കുറച്ച് മാസങ്ങളായി നൽകുന്നത് 30 കോടി മാത്രമാണ്. അതും ഇനി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. പരീക്ഷണങ്ങൾ പലതു നടത്തിയിട്ടും നഷ്ടത്തിൽ നിന്ന് കരകയറാൻ ആകാത്തതിൽ മാനേജ്‌മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.
അതേസമയം തൊഴിലാളി സംഘടനകളെ പഴി ചാരുകയാണ് മാനേജ്‌മെന്റ്. തർക്കങ്ങൾ തീർത്ത് ശമ്പളം മുടങ്ങാതെ ലഭിക്കുന്ന സാഹചര്യമുണ്ടാക്കണമെന്നാണ് തൊഴിലാളികൾ ഒരേ സ്വരത്തിൽ പറയുന്നത്. കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് പല ജീവനക്കാരും പറയുന്നു.