ബെംഗളൂരു: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മേൽ ശ്രീലങ്കയ്‌ക്ക് ഏട്ട് വിക്കറ്റ് വിജയം. ടോസ് ജയിച്ച ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും 156 റൺസ് നേടാനെ സാധിച്ചൊള്ളു. മറുപടി ബാറ്റിംഗിന് എത്തിയ ലങ്കൻ ടീം 146 ബോളുകൾ ബാക്കി നിൽക്കെ മറികടന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് രണ്ടാം ഓവറിൽ 5 പന്തിൽ 4 റൺസുമായി നിന്ന ഓപ്പണർ കുശാൽ പെരേരയുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ 11 റൺസുമായി കുശാൽ മെൻഡിസും പുറത്തായി. ഡേവിഡ് വില്ലിയാണ് ഇരുവരുടേയും വിക്കറ്റും സ്വന്തമാക്കിയത്. മൂന്നാം വിക്കറ്റിൽ പാത്തും നിസ്സങ്കയും സദീര സമരവിക്രമയും ചേർന്ന് 137 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇത് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചു. ലങ്കയ്‌ക്ക് വേണ്ടി സദീര സമരവിക്ര (65) പാത്തും നിസ്സങ്ക (77) റൺസും നേടി പുറത്താകാതെ നിന്നു.
ലങ്കയുടെ ബൗളിംഗ് നിരയും ഇംഗ്ലണ്ടിന്റെ പതനത്തിന് കാരണമായി. ലഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്‌ത്തി. എയ്ഞ്ചലോ മാത്യൂസ് കുഷൻ രജിത എന്നിവരും ഇംഗ്ലണ്ട് നിരയ്‌ക്ക് പോറലേൽപ്പിച്ചു. ടീമിലേക്ക് മടങ്ങിയെത്തിയ ലാഹിരു കുമാരായാണ് പ്ലെയർ ഓഫ് ദി മാച്ച്. മൂന്ന് മുൻ നിര വിക്കറ്റുകളാണ് കുമാരാ വീഴ്‌ത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആദ്യ നിമിഷങ്ങളിൽ മികച്ച തുടക്കം കാഴ്ചവെച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാർ 33.2 ഓവർ എത്തിയപ്പോഴേക്കും 156 എന്ന സ്‌കോറിന് തകർന്നടിഞ്ഞു. ഒരു അർദ്ധസെഞ്ച്വറി പോലുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര കൂടാരം കയറുന്നത്. 73 പന്തുകളിൽനിന്ന് 43 റൺസെടുത്ത ബെൻ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിലെ ടോപ് സ്‌കോറർ. ജോണി ബെയര്‍സ്റ്റോ 30 റൺസും ഡേവിഡ് മാലൻ 28 റൺസും നേടി പുറത്തായി. ബെൻ സ്റ്റോക്‌സ് പ്രതിരോധിച്ചു നിന്നപ്പോൾ ജോ റൂട്ട് (മൂന്ന്), ക്യാപ്റ്റൻ ജോസ് ബട്‌ലർ (എട്ട്), ലിയാം ലിവിംഗ്സ്റ്റൻ (ഒന്ന്) എന്നിവരുടെ മടക്കം ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയായി.
21.1 ഓവറുകളിലാണ് ഇംഗ്ലണ്ട് സ്‌കോർ 100 പിന്നിട്ടത്. മൊയീൻ അലി (15), ഡേവിഡ് വില്ലി (14) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ശ്രീലങ്കയ്‌ക്കായി കസുൻ രജിത, ഏഞ്ചലോ മാത്യുസ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും മഹീഷ് തീക്ഷണ ഒരു വിക്കറ്റും സ്വന്തമാക്കി.