കൊൽക്കത്ത: റേഷൻ അഴിമതിക്കേസിൽ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി. മല്ലിക്കിന്റെ വസതിയിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ശേഷം അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി ബക്കിപൂർ റഹ്മാൻ അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുൻ ഭക്ഷ്യ വകുപ്പ് മന്ത്രികൂടിയായ ജ്യോതിപ്രിയ മല്ലിക്കിലേക്ക് അന്വേഷണം എത്തിയത്. മല്ലിക്കുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പുലർച്ചയോടെ ആരംഭിച്ച ഇഡി റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
തന്നെ ബിജെപി വേട്ടയാടുകയാണെന്നാണ് ജ്യോതിപ്രിയ മാല്ലിക്കിന്റെ ആരോപണം. താൻ ഗൂഢാലോചനയുടെ ഇരയാണെന്നും ചോദ്യം ചെയ്യലിന് മുമ്പ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമത് മാനർജിയുടെ വിശ്വസ്തനാണ് ജ്യോതിപ്രിയ മല്ലിക്ക്. പാർട്ടിയിലെ വിവിധ നേതാക്കൾ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് മല്ലിക്കിന്റെ അറസ്റ്റ്. വേട്ടയാടൽ എന്ന ആരോപണം ഉയർത്തി വിഷയത്തിൽ പ്രതിരോധം തീർക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ നിരത്തി മറുപടി നൽകുകയാണ് ഇഡി.