തിരുവനന്തപുരം: വികസനം നടപ്പിലാക്കുന്നതിനേക്കാൾ സംസ്ഥാന സർക്കാരിന് താൽപ്പര്യം ആർഭാടകരമായ പരിപാടികൾ സംഘടിപ്പിക്കാനാണ്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയ്‌ക്ക് വേണ്ടി സർക്കാർ ചിലവഴിക്കുന്നത് കോടികൾ. പരിപാടിയുടെ പ്രചാരണത്തിന് വേണ്ടി മാത്രം നാല് കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.
മീഡിയ സെന്ററുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമുൾപ്പെടെ സജ്ജീകരിച്ച് കോടികൾ മുടക്കിയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയം ഹോർഡിംഗ്‌സുകൾ സ്ഥാപിക്കാൻ 50 ലക്ഷവും മൊബൈൽ ഡിസ്‌പ്ലെ വാനുകൾ ഓടിക്കാൻ മൂന്ന് ലക്ഷത്തോളവും അനുവദിച്ചിട്ടുണ്ട്. ഡൽഹി ദേശീയ, അന്തർദേശീയ മീഡിയ ഡെസ്‌കിന്റെ പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം ചിലവഴിക്കും.
സോഷ്യൽ മീഡിയ പുഷിംഗ് ആന്റ് പ്രമോഷൻ എന്ന പേരിൽ മൂന്നര ലക്ഷം, ഡിജിറ്റൽ മാർക്കറ്റിംഗിന് 15 ലക്ഷം, കേരളീയം പേജ് പ്രമോഷന് 50,000 രൂപ, ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നോക്കാൻ ആറ് ലക്ഷം എന്നിങ്ങനെ വകയിരുത്തിയിരിക്കുന്നത്. പ്രചാരണത്തിന്റെ മുഴുവൻ ചുമതലയും പബ്ലിക് റിലേഷൻ ഓഫീസിനാണ്.