ന്യൂഡൽഹി: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. സുരക്ഷാ സാഹചര്യം വഷളാവുകയാണെന്നും സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനും അക്രമം ഒഴിവാക്കാനും ഇരു കൂട്ടരും തയ്യാറാകണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന അടിയന്തര സെഷനിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി യോജ്ന പട്ടേൽ നിലപാട് വ്യക്തമാക്കിയത്.
സുരക്ഷാ സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും, നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ടെന്നും യോജ്ന പട്ടേൽ പറഞ്ഞു. ” സാധാരണക്കാരുടെ ജീവിതം വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം മുന്നോട്ട് പോകുന്നത് ജനജീവിതത്തെ കൂടുതൽ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളു. ഈ സാഹചര്യത്തിൽ രണ്ട് കൂട്ടരും ഉത്തരവാദിത്വം കാണിക്കണം. ഇസ്രായേലും പാലസ്തീനും തമ്മിൽ ചർച്ചകൾ നടത്തിയുള്ള പരിഹാരത്തെ ഇന്ത്യ എല്ലാക്കാലത്തും പിന്തുണച്ചിട്ടുണ്ട്.
സംഘർഷവും അക്രമങ്ങളും ഒഴിവാക്കാൻ ചർച്ചകൾ നടത്താനുള്ള സാഹചര്യം കണ്ടെത്തണമെന്ന് രണ്ട് കൂട്ടരോടും ആവശ്യപ്പെടുകയാണ്. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം. ഭീകരതയ്ക്ക് അക്രമത്തിനുമെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ജനറൽ അസംബ്ലിയിലെ ഈ ചർച്ചയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ ശ്രമങ്ങളേയും ഇന്ത്യ പൂർണമായും പിന്തുണയ്ക്കുമെന്നും” യോജ്ന പട്ടേൽ പറഞ്ഞു.
അതേസമയം ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അക്രമങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ” ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾ ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും മോചിപ്പിക്കണമെന്നാണ് ഈ സാഹചര്യത്തിൽ ആവശ്യപ്പെടുന്നത്. തീവ്രവാദം ഇന്ന് ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. വംശമോ അതിരുകളോ അതിനില്ല. ഭീകരരുടെ ന്യായങ്ങൾക്ക് ലോകം ഒരിക്കലും ചൊവി കൊടുക്കരുത്. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലപാട് എടുക്കണമെന്നും” യോജ്ന പട്ടേൽ ആവശ്യപ്പെട്ടു.