ന്യൂഡൽഹി: രാജ്യത്തെ 20 പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. വ്യജ അവകാശവാദങ്ങൾ ഉന്നയിച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കൂടാതെ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.
സ്ഥാപനത്തിൽ പഠിച്ച് ജോലി നേടി എന്ന വ്യാജേന നിരവധി ആളുകളുടെ ചിത്രങ്ങൾ പരിശീലന സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ചിലർ മോക്ക് ടെസ്റ്റുകളിൽ മാത്രം പങ്കെടുത്തവരാണ്. ചിലരുടെ ചിത്രങ്ങളാവട്ടെ ഒന്നിലേറെ കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ശരിയായ വിവരങ്ങൾ മറച്ച് വച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതിനും, വ്യാജ അവകാശ വാദങ്ങൾ ഉയർത്തി ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ചതിനുമാണ് സിവിൽ സർവീസ് സെന്ററുകൾക്കെതിരെ നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നീങ്ങുന്നത്.
നിരവധി ഊദ്യോഗാർത്ഥികളാണ് ഈ അവകാശ വാദങ്ങൾ കണ്ട് സ്ഥാപനങ്ങളിൽ പരിശീലനത്തിനായി എത്തുന്നത്. അവരുടെ ഭാവിയെ തന്നെ ബാധിക്കാവുന്ന കാര്യമാണിതെന്ന് അധികൃതർ പറഞ്ഞു.















