എറണാകുളം: കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഐഇഡിയിൽ ഉപയോഗിച്ച ബാറ്ററിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. നിരവധി ബാറ്ററികളുടെ ഭാഗങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്.
കളമശ്ശേരി സ്‌ഫോടനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് ബോംബ് സ്‌ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചു. ടിഫിൽ ബോക്‌സ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നും സ്‌ഫോടനമുണ്ടായ സമയത്ത് ഒരു നീല കാർ കൺവെൻഷൻ സെന്ററിന്റെ പുറത്തേക്ക് കടന്നു പോകുന്നതായും കണ്ടെത്തി. കാറിലുണ്ടായിരുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്നുള്ളത് പോലീസ് അന്വേഷിച്ചുവരികയാണ്.
കൺവെൻഷൻ സെന്ററിന് ചുറ്റുമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്. വിദൂരനിയന്ത്രിക സ്‌ഫോടന വസ്തുക്കളോ, ടൈമർ നിയന്ത്രിത സ്‌ഫോടന വസ്തുക്കളോ ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എൻഐഎ സംഘം ഇന്ന് വൈകിട്ടോടെ കളമശ്ശേരിയിലെത്തും.
സ്‌ഫോടനം നടക്കുന്ന സമയത്ത് 2500-ൽ അധികം പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. പ്രാർത്ഥന ആരംഭിച്ചയുടൻ ഹാളിന്റെ മദ്ധ്യഭാഗത്ത് നിന്ന് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.