ടെഹ്റാൻ: ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുമെന്ന ഭീഷണിയുമായി ഇറാൻ. സിയോണിസ്റ്റ് രാജ്യം എല്ലാ പരിധികളും ലംഘിച്ചുവെന്നും പ്രത്യാക്രമണത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ കാര്യങ്ങളെ കൊണ്ടെത്തിച്ചിരുക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. അമേരിക്ക തങ്ങളോട് വിഷയത്തിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇസ്രായേലിനെ എല്ലാ വിധത്തിലും സഹായിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് ആരോപിച്ചു.
ഇസ്രായേലിന് അമേരിക്ക ആയുധങ്ങൾ നൽകിയതും യുദ്ധം വ്യാപിക്കാതിരിക്കാൻ ഗൾഫിൽ അമേരിക്ക സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചതും ഇറാനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഇസ്രായേലിൽ എത്തിയതും കാര്യങ്ങൾ സങ്കീർണതകളിൽ എത്തിച്ചു. ഐക്യരാഷ്ട്ര സഭയിൽ ഇസ്രായേലിന് അനുകൂലമായി അമേരിക്ക പ്രമേയത്തെ എതിർത്തതാണ് ഇറാനെ കൂടുതൽ ചൊടിപ്പിച്ചത്.
ഐക്യരാഷ്ട്രസഭയുടെ പ്രമേയം വന്നെങ്കിലും യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് മാത്രമേ ഇസ്രായിലികൾക്ക് മുന്നിലുള്ളുവെന്നും അതിനാൽ യുദ്ധം തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധാനന്തരം ഇസ്രായേൽ വിജയിക്കുമെന്നും സൈന്യം അത് മാത്രം മുന്നിൽക്കണ്ടാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു.
ഗാസയിലെ മരണസംഖ്യ 8000 കടന്നെന്നാണ് ലഭിക്കുന്ന വിവരം. ഇന്റർനെറ്റ് സേവനം ഭാഗികമായി പുന: സ്ഥാപിച്ചു. കരമാർഗമുള്ള ആക്രമണം ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.