കോട്ടയം: അഖില കേരള തന്ത്രി സമാജത്തിന്റെ 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം സൂര്യകാലടി മനയിൽ സൗരയാഗം നടത്തി. കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ നിന്നുളള 30ഓളം തന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു യാഗം. ഐഎസ്ആർഒ , കുസാറ്റ്, അമൃത എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സൗരയാഗത്തിൽ പങ്കെടുത്തു.
25 ഹോമകുണ്ഠങ്ങൾ ഒരുക്കി പുലർച്ചെ 5.30 മുതൽ 8.30 വരെയായിരുന്നു ഹോമം. ഹോമ സമയത്ത് വായുവിലും അഗ്‌നിയിലും ഉണ്ടാവുന്ന മാറ്റങ്ങൾ ശാസ്ത്രീയ ഉപകരണങ്ങളിലൂടെ ശേഖരിച്ച് ശാസ്ത്രജ്ഞർ പഠനവിധേയമാക്കി. രാജ്യത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞർ സൗരദൗത്യങ്ങൾ നടത്തുമ്പോൾ സമാന്തരമായ ആത്മീയ അന്വേഷണമാണ് തന്ത്രി സമാജം നടത്തുന്നത് എന്ന് സൂര്യകാലടി സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാട് പറഞ്ഞു.
അതേസമയം തിരുവിതാംകൂർ രാജ പ്രതിനിധി പൂയം തിരുന്നാൾ ഗൗരി പാർവതീഭായ് തമ്പുരാട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് സാക്ഷ്യപത്രം നൽകുന്നതിന് പാരമ്പര്യ തന്ത്രി സമൂഹത്തിന് ഉണ്ടായിരുന്ന അധികാരം റദ്ദ് ചെയ്യാനുള്ള സർക്കാർ നടപടി ഉപേക്ഷിക്കണമെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ തന്ത്രി സമാജം ആവശ്യപ്പെട്ടു.















