അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് 33 ട്രെയിനുകൾ റദ്ദാക്കിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്നും 24 ട്രെയിനുകൾ വഴിതിരിച്ചുവിട്ടുവെന്നും 11 എണ്ണം ഭാഗികമായി റദ്ദാക്കിയെന്നും ഭുവനേശ്വറിലെ ഈസ്റ്റ് കോസ്റ്റ് ചീഫ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥൻ ബിശ്വജിത് സാഹു വ്യക്തമാക്കി.
ഇതിൽ മൂന്ന് ട്രെയിനുകൾ റദ്ദാക്കിയതായും രണ്ടെണ്ണം ഇന്ന് രാവിലെ പുനക്രമീകരിച്ചതായും
ഈസ്റ്റ് കോസ്റ്റ് റെയിൽവേ സിപിആർഒ അറിയിച്ചു. ചെന്നൈ സെൻട്രൽ-പുരി (22860), റായ്ഗഢ്- ഗുണ്ടൂർ(17244), വിശാഖപട്ടണം-ഗുണ്ടൂർ (17240), ചെന്നൈ സെൻട്രൽ-ഷാലിമാർ (12842), ആലപ്പുഴ-ധൻബാദ് (13352) എന്നിവയാണ് ഇന്ന് രാവിലെ റദ്ദാക്കിയ ട്രെയിനുകൾ.
അതേസമയം അപകടത്തിൽ മരണസംഖ്യ 13 കടന്നു. 40-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. പ്രദേശത്തെ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആന്ധ്രയിലെ വൈശ്യനഗരം ജില്ലയിൽ അലമാൻഡ-കണ്ടകപള്ളി റൂട്ടിൽ പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു.