തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന കേസിലെ അന്വേഷണമെല്ലാം പൂർത്തിയായെന്ന തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളാ പോലീസിന്റെ അന്വേഷണം കൊണ്ടുമാത്രം ഒന്നും അവസാനിക്കുന്നില്ലെന്നും സത്യം തെളിയുന്നതുവരെ മുൻ വിധികൾ ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് കൃത്യമായി തെളിയുന്നതുവരെ ഇത് കേരളമാണ് എന്ന തരത്തിലുള്ള മേനി പറച്ചിലുകൾ വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
‘ഡിജിപിക്കും എഡിജിപിക്കും എന്തായിരുന്നു ഇത്ര തിടുക്കം. എല്ലാ തെളിവുകളും പ്രതി തന്നെ തന്നിട്ടുണ്ടല്ലോ എന്നാണ് അവരിരുവരും പറഞ്ഞതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. കളമശ്ശേരി സ്ഫോടന കേസിൽ ആർക്കും ഒരു നിഗമനത്തിലുമെത്താനുള്ള സമയമായിട്ടില്ല. എല്ലാം പറഞ്ഞു കോംപ്ളിമെൻസ് ആക്കി എന്ന മട്ടിലുള്ള പ്രചാരണം ഇക്കാര്യത്തിൽ നടക്കില്ല. ആരു നടത്തി, എന്തിനു നടത്തി, ആരോടൊപ്പം ആർക്കുവേണ്ടി തുടങ്ങി എല്ലാം ശാസ്ത്രീയമായി, വസ്തുനിഷ്ഠമായി തെളിയിക്കപ്പെടുന്നതുവരെ ഇത് കേരളമാണ് എന്നൊന്നും പറഞ്ഞുവരാതിരിക്കുന്നതാണ് നല്ലത്’.
‘പഴയ കളമശ്ശേരി കേസിലും പാനായിക്കുളം കേസിലും വാഗമൺ കേസിലും കൈവെട്ടു കേസിലുമെല്ലാം കേരളാ പോലീസിന് തെറ്റുപറ്റിയിട്ടുണ്ട്. മലപ്പുറം താമി കേസടക്കം പല കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെട്ടതിനു ശേഷം ഒറിജിനൽ പ്രതികളെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇത് ലൈഫ് മിഷൻ കേസിലെ കേരള പോലീസിന്റെ അന്വേഷണം പോലെ കണക്കാക്കാനാവില്ല. ഒരു നാട്ടിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്. മുൻവിധികൾ ആർക്കും വേണ്ട, സത്യം തെളിയുന്നതുവരെ മേനി പറച്ചിലും വേണ്ട’- കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.