ടെൽ അവീവ്: മഞ്ഞ നക്ഷത്രത്തിന്റെ ബാഡ്ജ് ധരിച്ച് യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്ത് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാൻ. ഹമാസിന്റെ ക്രൂരതകളെ രക്ഷാസമിതിയിലെ എല്ലാ അംഗങ്ങളും അപലപിക്കുന്നത് വരെ ഇസ്രായേൽ പ്രതിനിധികളെല്ലാവരും ബാഡ്ജ് ധരിക്കുന്നത് തുടരുമെന്നും ഗിലാദ് എർദാൻ പറഞ്ഞു.
” കഴിഞ്ഞ 80 വർഷം കൊണ്ട് നമ്മളിൽ പലരും ഒന്നും പഠിച്ചിട്ടില്ലെന്ന് ഇപ്പോൾ മനസിലാക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമങ്ങൾക്കെതിരെ സുരക്ഷാ കൗൺസിൽ നിശബ്ദത പാലിക്കുകയാണ്. ഈ സമിതി ഏത് ലക്ഷ്യത്തിലാണ് സ്ഥാപിച്ചതെന്ന് ഇക്കൂട്ടത്തിൽ പലരും മറന്നു പോയിരിക്കുകയാണ്. ഹമാസിനെതിരെ കൂട്ടായ ശബ്ദം ഉയരുന്നത് വരെ ഞങ്ങൾ ഈ ബാഡ്ജ് ധരിക്കും.
കാരണം നിങ്ങൾ എന്റെ ബാഡ്ജ് കാണുമ്പോൾ തിന്മയുടെ മുന്നിൽ നിശബ്ദത പാലിച്ചതിന്റെ ഫലം എന്താണെന്ന് നിങ്ങൾ ഓർക്കും. ഞങ്ങളുടെ പൂർവ്വികരെ പോലെ ഞാനും എന്റെ സഹപ്രവർത്തകരുമെല്ലാം ഈ മഞ്ഞ നക്ഷത്രങ്ങൾ ധരിക്കും. അഭിമാനത്തിന്റെ പ്രതീകമായാണ് ഇത് ധരിക്കുന്നതെന്നും” ഗിലാദ് പറഞ്ഞു. യഹൂദരുടെ ബാഡ്ജ് എന്നാണ് ഈ മഞ്ഞ നക്ഷത്രം അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്യന്മാർ ജൂതന്മാരെ ഈ ബാഡ്ജ് ധരിക്കാൻ നിർബന്ധിച്ചിരുന്നു. മതപരമായും വംശീയമായും താഴ്ന്നവനാണെന്നതിന്റെ പ്രതീകമായാണ് അന്ന് ഈ ബാഡ്ജിനെ കണ്ടിരുന്നത്.