ഒക്ടോബർ 29… ആ നടുക്കുന്ന വാർത്ത കേട്ടാണ് ലോകം മുഴുവൻ ഉണർന്നത്. ഫ്രണ്ട്‌സ് താരം മാത്യു പെറി അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിൽ ബാത്ത് ടബ്ബിൽ മുങ്ങിമരിച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. 52-കാരനായ താരത്തിന്റെ വേർപാട് കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തെ തകർക്കുന്നതായിരുന്നു.
മാത്യു പെറിയുടെ അപ്രതീക്ഷിത മരണത്തിൽ ഫ്രണ്ട്‌സ് സിറ്റ്‌കോമിലെ സഹതാരങ്ങളായ മറ്റ് നാല് പേർ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു പിന്നീട് ആരാധകർ കാത്തിരുന്നത്. ഒടുവിൽ അവർ അഞ്ച് പേരും സംയുക്ത പ്രസ്താവന നടത്തുകയായിരുന്നു. ജെന്നിഫർ ആനിസ്റ്റൺ, കോർട്ടണി കോക്‌സ്, ലിസ കുഡ്രോ, ഡേവിഡ് ഷ്വിമ്മർ, മാറ്റ് ലെബ്ലാങ്ക് എന്നിവർ തങ്ങളുടെ ഉറ്റസുഹൃത്തിന്റെ വേർപാടിൽ ആരാധകരോട് പങ്കുവച്ച കുറിപ്പിങ്ങനെ..
“മാത്യുവിന്റെ വേർപാട്.. ഞങ്ങളോരോരുത്തരും തകർന്ന അവസ്ഥയിലാണ്.. സഹപ്രവർത്തകർ, സഹതാരങ്ങൾ എന്നതിലുപരിയായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്.. ഒരുപാടുണ്ട് പറയാൻ… പക്ഷേ.. അവൻ ഇനി ഞങ്ങളോടൊപ്പമില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കാനുള്ള സമയം.. അത് ഞങ്ങൾക്കാവശ്യമാണ്. ഇപ്പോൾ കൂടുതലൊന്നും പറയാൻ കഴിയുന്നില്ല. മാത്യുവിന്റെ കുടുംബത്തിനോടും സുഹൃത്തുക്കളോടും ഈ ലോകത്ത് അവനെ സ്‌നേഹിച്ച ഓരോരുത്തരോടും ഞങ്ങളുടെ സ്‌നേഹം..” ഇതായിരുന്നു ഫ്രണ്ട്സ് താരങ്ങളുടെ പ്രതികരണം.
മാത്യു പെറിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. മരണകാരണം വ്യക്തമല്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ മെഡിക്കൽ എക്സാമിനർ പ്രതികരിച്ചിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പോലീസ് അറിയിക്കുന്നത്.