ടെൽ അവീവ്: ഗാസയെ ഇസ്രായേൽ സൈനികരുടെ ശ്മശാനഭൂമിയാക്കി മാറ്റുമെന്ന ഭീഷണിയുമായി ഹമാസ്. വരും മണിക്കൂറുകളിൽ ഇസ്രായേലിനെതിരെയുള്ള ആക്രമണം കടുപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ പൗരന്മാർ അല്ലാതെ, തങ്ങളുടെ തടങ്കലിലുള്ള ചില ബന്ദികളെ വൈകാതെ മോചിപ്പിക്കുമെന്നും ഹമാസ് നേതാവ് അബു ഒബൈദ പറഞ്ഞു.
നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇവരെ വിട്ടയക്കാനുള്ള തീരുമാനമെന്നും അബു ഒബൈദ പറയുന്നു. 240ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. ഹമാസിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസ വളഞ്ഞും, ഗാസയ്ക്കുള്ളിൽ കടന്നുമുള്ള ആക്രമണം ഇസ്രായേൽ സൈന്യം കടുപ്പിച്ചിട്ടുണ്ട്. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്റ്റ് ബാങ്കിലുള്ള വീട് തകർത്തതായി ഐഡിഎഫ് അറിയിച്ചിരുന്നു. കൂടുതൽ ഹമാസ് നേതാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങൾക്ക് നേരെയുള്ള ആക്രമണവും ഇസ്രായേൽ സൈന്യം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗാസയിൽ കടന്ന് സൈന്യം നടത്തിയ പോരാട്ടത്തിൽ നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. വ്യോമസേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ആക്രമണം കടുപ്പിച്ചത്. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്ഡ പോസ്റ്റുകൾ, റോക്കറ്റ് ലോഞ്ച് പോസ്റ്റുകൾ, ഭൂഗർഭ ടണലുകളിലുള്ള പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചത്.