ന്യൂഡൽഹി: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ സേവനങ്ങൾക്ക് ആരദം അർപ്പിക്കുന്ന ‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പയിനിൽ പങ്കെടുക്കുന്നവരുടെ യാത്ര സുഗമമാക്കാൻ 45 സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തിൽ ഓടി തുടങ്ങി. രാജ്യത്തിനായി സേവനങ്ങൾ അനുഷ്ടിച്ചവരെ അനുസ്മരിക്കുന്നതിന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ക്യാമ്പയിനിലേക്ക് എത്തുന്ന യാത്രക്കാർക്കായാണ് പ്രത്യേക ട്രെയിനുകൾക്ക് കേന്ദ്രം അനുമതി നൽകിയത്.
ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ വീടുകളിൽ നിന്നും മണ്ണും അരിയും ശേഖരിച്ചാണ് അമൃത് കലശ് യാത്ര ഭാരതത്തിലുടനീളം സംഘടിപ്പിക്കുന്നത്. വിവിധ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഈ അരിയും മണ്ണുമാണ് ഇന്ത്യാഗേറ്റിന് സമീപമുള്ള കർത്തവ്യപഥിൽ നിർമ്മിക്കുന്ന ‘അമൃത് വാതിക’, ‘ ആസാദി കാ അമൃത് മഹോത്സവ്’ തുടങ്ങിയ സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്.
അതേസമയം 6 ലക്ഷം ഗ്രാമങ്ങളിൽ നിന്നാണ് വ്യത്യസ്ത തരത്തിലുള്ള പയർ വർഗങ്ങളും, അരിയും, മണ്ണും സൈനികർ ശേഖരിച്ചത്. യുവാക്കളുടെ എല്ലാ ലക്ഷ്യങ്ങളും ഒരുമിച്ച് പൂർത്തീകരിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ക്യാമ്പയിൻ എന്നും അതിലുപരി ധീര സൈനികർക്ക് ഭാരതം നൽകുന്ന ആദരമാണ് അമൃത് കലശ് യാത്രയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.















