ലിസ്ബൺ: ഇന്ത്യ- പോർച്ചുഗൽ സഹകരണം ഇരു രാജ്യങ്ങളുടെയും വളർച്ചയ്‌ക്ക് സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപര രംഗത്തെയും ഊർജമേഖലയിലെയും ബന്ധങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗീസ് വിദേശകാര്യ സഹമന്ത്രി ജോവോ ക്രാവീഞ്ഞോയുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ലിസ്ബണിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ കമ്പനിയായ അമുൽ പോർച്ചുഗീസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ സ്‌പോൺസറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഐടി കമ്പനികൾ പോർച്ചുഗലിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പോർച്ചുഗലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഓർത്ത് രാജ്യത്തിന് അഭിമാനമുണ്ട്. അവർ ഇരു രാജ്യങ്ങളുടെയും വളർച്ചയ്‌ക്കും പുരോഗതിക്കും സംഭാവന നൽകുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. യൂറോപ്പിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് പോർച്ചുഗലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ പുരോഗതിക്കായി എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തും. പ്രതിരോധ മേഖലയിലെയും ഐടി മേഖലയിലെയും സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുളള ഡയറക്ട് എയർ കണക്ടിവിറ്റിയും ചർച്ചയുടെ ഭാഗമായി മാറി. ഡയറക്ട് എയർ കണക്ടിവിറ്റി യാഥാർത്ഥ്യമായാൽ രാജ്യങ്ങൾ തമ്മിൽ വ്യാപര രംഗത്ത് ഉൾപ്പെടെ വിവിധ മേഖലകളിൽ കൈമാറ്റം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോർച്ചുഗലിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന്് പോർച്ചുഗീസ് വിദേശകാര്യ മന്ത്രി ജോവോ ക്രാവീഞ്ഞോയും പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ പൗരന്മാർക്ക് പോർച്ചുഗലിൽ ജോലി ചെയ്യുന്നതിനുളള അവസരമൊരുക്കാൻ പോർച്ചുഗൽ തയ്യാറാണ്. സാമ്പത്തിക വളർച്ചയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് പോർച്ചുഗീസ് വിദേശകാര്യ മന്ത്രി ക്രാവീഞ്ഞോ കൂട്ടിച്ചേർത്തു.