തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ശ്രമം. കേരളീയത്തിൽ പങ്കെടുത്തില്ലെങ്കിൽ പിഴയടയ്‌ക്കണമെന്നാണ് കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയ നിർദ്ദേശം. തിരുവനന്തപുരം നഗരസഭാ സിഡിഎസ് ചെയർപേഴ്ൺ സിന്ധു ശശിയാണ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്. കേരളീയത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴയടയ്‌ക്കണം. പിഴത്തുക നൽകിയില്ലെങ്കിൽ ഓഡിറ്റടക്കം നടത്തില്ലെന്നും സിപിഎം ഏരിയാ കമ്മിറ്റി അംഗവും കാട്ടായിക്കോണം മുൻ കൗൺസിലറും കൂടിയായ സിന്ധു ശശി ഭീഷണിപ്പെടുത്തി.
ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. പങ്കെടുക്കാൻ നിർദ്ദേശിച്ച കുടുംബശ്രീ അംഗങ്ങളിൽ ചിലർ പരിപാടിയിൽ എത്തിച്ചേർന്നിരുന്നില്ല. വന്നവരിൽ ചിലർ വരാത്തവരെക്കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് കുടുംബശ്രീയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സിന്ധു ശശി ശബ്ദ സന്ദേശം അയച്ചത്. പിന്നീട് ഈ സന്ദേശം ഇവർ ഡിലീറ്റ് ചെയ്തു.
”കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധയ്‌ക്ക്, ഇന്ന് കേരളീയം പരിപാടിയിൽ ഒരാളെങ്കിലും പങ്കെടുക്കാത്ത മുഴുവൻ കുടുംബശ്രീകളും 250 രൂപ എഡിഎസിനെ ഏൽപ്പിക്കണം. 250 രൂപ കൊടുത്തതിന് ശേഷം മാത്രമേ ഓഡിറ്റ് നടത്താൻ കഴിയുകയുള്ളൂ. ഇത് എന്റെ തീരുമാനമല്ല. ഈ വരുന്ന ആഴ്ച അയൽക്കൂട്ടങ്ങൾ 250 രൂപ കൈയിൽനിന്ന് എടുക്കുകയോ മാസവരിയിൽനിന്ന് എടുക്കുകയോ, അതൊന്നും പ്രശ്നമല്ല. മുഴുവൻ സംഘങ്ങളും 250 രൂപ ഏൽപ്പിക്കണം’ എന്നായിരുന്നു സിന്ധു ശശിയുടെ വോയ്‌സ് മെസേജ്. സംഭവം വിവാദമായതോടെ ശബ്ദസന്ദേശം നീക്കം ചെയ്ത് സിഡിഎസ് ചെയർപേഴ്സൺ തടിതപ്പി.