ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും.പരാതിയുമായി ബന്ധപ്പെട്ട് ലഭിച്ച രേഖകളും തെളിവുകളും ഉൾപ്പെടുത്തി എത്തിക്സ് കമ്മിറ്റിക്ക് ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവർ കൈമാറിയ റിപ്പോർട്ടുകളാണ് നിലവിൽ സമിതിയുടെ പക്കലുള്ളത്.
കഴിഞ്ഞ മാസം ചേർന്ന യോഗത്തിന് ശേഷം മൂന്ന് മന്ത്രാലയങ്ങളിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിച്ചിരുന്നു. തനിക്കെതിരെ സത്യവാങ്മൂലം നൽകിയ ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയെ വിസ്തരിക്കാൻ അനുവദിക്കണമെന്ന് മഹുവ എത്തിക്‌സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ ആരോപണങ്ങൾ പരിശോധിക്കാൻ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്നാണ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കാറിന് നൽകിയ കത്തിൽ മഹുവ പറയുന്നത്. നിയമ നിർവഹണ ഏജൻസിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത് എന്നാണ് മഹുവയുടെ വാദം.
കഴിഞ്ഞ മാസം അവസാനം മഹുവയോട് ഹാജരാകാൻ എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരിപാടികൾ നിശ്ചയിച്ചിട്ടുള്ളതിനാൽ നവംബർ അഞ്ചിന് ശേഷമുള്ള തിയതി നൽകണമെന്ന് മഹുവ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കമ്മിറ്റി ഇത് അംഗീകരിച്ചിരുന്നില്ല. അതിനാൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകുന്നതെന്നും മഹുവ കത്തിൽ പറയുന്നു.