1957 നവംബർ മൂന്നിനാണ് ബൈക്കനൂർ കോസ്മോഡ്രാമിൽ നിന്നും സോവിയറ്റ് യൂണിയന്റെ സ്പുട്നിക് 2 പേടകം കുതിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു ജീവന്റെ തുടിപ്പിനെ ബഹിരാകാശത്ത് എത്തിച്ച ദൗത്യമായിരുന്നു ഇത്. ലെയ്ക എന്ന നായയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചുകൊണ്ട് സ്പുട്നിക് 2 പുതു ചരിത്രമെഴുതി.
മോസ്കോയിലെ തെരുവിൽ ജനിച്ച് വളർന്ന മോൺഗ്രൽ ഇനത്തിൽപ്പെട്ട നായയാണ് ലെയ്ക. ആകാശത്തിനപ്പുറത്തേക്കുള്ള ചരിത്ര യാത്ര ലെയ്കയുടെ അവസാനയാത്രയെന്ന ദുരന്തത്തിൽ കലാശിക്കുകയായിരുന്നു. ലെയ്കയുടെ ചരിത്ര യാത്രയ്ക്കും ദാരുണാന്ത്യത്തിനും ഇന്നേക്ക് 66 വയസ് തികയുകയാണ്.
പേടകം ഭൂമിയുടെ ഭ്രമണപഥം കടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉയർന്ന ചൂടും സമ്മർദ്ദവും അനുഭവപ്പെട്ടു. ഇതേ തുടർന്ന് ലെയ്കയ്ക്ക് തന്റെ ജീവൻ നഷ്ടമാകുകയായിരുന്നു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു ലെയ്കയുടെ യാത്ര.
അന്ന് ജീവനോടെ ലെയ്കയെ തിരിച്ചെത്തിക്കാനാകില്ലെന്ന തിരിച്ചറിവോടെയാണ് ശാസ്ത്രസംഘം നായയെ ബഹിരാകാശത്തേക്ക് അയച്ചത്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാതെ ബഹിരാകാശത്തേക്ക് യാത്ര തിരിച്ച ലെയ്ക ഇന്നും ശാസ്ത്രലോകത്തിന് തീരാവേദനയാണ്.