ന്യൂഡൽഹി: കേരളത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി റിസർവ് ബാങ്ക്. പ്രവർത്തന ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ലക്ഷങ്ങളുടെ പിഴ ചുമത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിന് 72 ലക്ഷം, ഫെഡറൽ ബാങ്ക് 30 ലക്ഷം, കൊശമറ്റം ഫിനാൻസ് 13.38 ലക്ഷം രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മെഴ്‌സിഡെസ് ബെൻസ് ഫിനാൻഷ്യൽ സർവീസ് എന്ന സ്ഥാപനത്തിന് 10 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് പ്രവർത്തന ചട്ടങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഴ്ചകൾ നടത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. കോർ ബാങ്കിംഗ് സൊല്യൂഷൻ അഥവാ സിബിഎസിൽ ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പറുകൾ സൂക്ഷിക്കുകയും എസ്എംഎസ് ചാർജ് ഈടാക്കുകയും ചെയ്തുവെന്നതാണ് കാരണം. ചില ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് സംബന്ധിച്ചും ബാങ്കിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിരുന്നു. എം.സി.എൽ.ആർ അധിഷ്ഠിത വായ്പകളുടെ പലിശനിരക്ക് വ്യക്തമാക്കുന്നതിലും ബാങ്കിന് ശ്രദ്ധക്കുറവുണ്ടായിരുന്നതായി റിസർവ് ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
50,000 രൂപയ്‌ക്കും അതിനുമുകളിലുമുള്ള ഡിമാൻഡ് ഡ്രാഫ്റ്റുകളിൽ (ഡി.ഡി) പർച്ചേസറുടെ പേര് ചേർക്കാതിരുന്നതിനെ തുടർന്നാണ് ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത്. കെവൈസി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ഫെഡറൽ ബാങ്ക് ലംഘിച്ചതായും റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. 2021-22ൽ ചില വായ്പാ അക്കൗണ്ടുകളിൽ 75 ശതമാനമെന്ന ലോൺ-ടു-വാല്യു ചട്ടം പാലിക്കാത്തതിനാണ് കൊശമറ്റം ഫിനാൻസിനെതിരെ നടപടി സ്വീകരിച്ചത്.