അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ്. ഇംഗ്ലണ്ടിന്റെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇത്. ഓസീസ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 48.1 ഓവറിൽ 253 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു.
ടോസ് ജയിച്ച് ഇംഗ്ലണ്ട്, ഓസീസിനെ ആദ്യം ബാറ്റിംഗിനിയക്കുകയായിരുന്നു. എന്നാൽ ആദ്യമിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആറ് ഓവറുകൾക്കുള്ളിൽ ഓസീസിന് രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ടു. ട്രേവിസ് ഹെഡ് (11), ഡേവിഡ് വാർണർ (15) എന്നിവരെ പുറത്താക്കി ക്രിസ് വോക്‌സ് തിളങ്ങി. മൂന്നാം വിക്കറ്റിൽ ഒരുമിച്ച സ്റ്റീവ് സ്മിത്ത്-മാർനസ് ലബുഷെയ്ൻ സഖ്യം തകർത്തടിച്ചതോടെയാണ് ഓസീസ് സ്‌കോർ 100 കടന്നത്. 22-ാം ഓവറിൽ സ്റ്റീവ് സ്മിത്തിനെ ആദിൽ റാഷിദ് കൂടാരം കയറ്റി.
പിന്നീട് ക്രീസിലെത്തിയ ജോഷ് ഇംഗ്ലിഷിനെ(3)യും ആദിൽ റാഷിദ് മൊയീൻ അലിയുടെ കൈയിലെത്തിച്ചു. ആറാമനായി ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച് ലബുഷെയ്ൻ 61 റൺസ് കൂട്ടിച്ചേർത്തു. അതിനിടയിൽ 33-ാം ഓവറിലെ അവസാന പന്തിൽ മാർനസ് ലബുഷെയ്‌നും കൂടാരം കയറേണ്ടി വന്നു. 83 പന്തിൽ 71 റൺസ് നേടിയ ലബുഷെയ്‌നെ മാർക് വുഡ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.
32 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയുമടക്കം 35 റൺസെടുത്ത് മാർകസ് സ്റ്റോയിനിസ് മടങ്ങി. പത്ത് വീതം റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും മിച്ചൽ സ്റ്റാർക്കിനും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. എന്നാൽ വാലറ്റക്കാരനായ ആദം സാംപ 19 പന്തിൽ നിന്ന് 29 റൺസെടുത്തു.
രണ്ടാം ഇന്നിംഗിസിൽ ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാൻ 64 പന്തിൽ നിന്നായി 50, ബെൻ സ്റ്റോക്ക്സ് 90 പന്തിൽ നിന്നും 64, മോയിൻ അലി 43 പന്തിൽ നിന്ന് 42, ക്രിസ് വോക്സ് 33 പന്തിൽ നിന്ന് 32 എന്നിവർ പോരാടിയെങ്കിലും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ജോണി ബെയർസ്റ്റോ (0), ജോ റൂട്ട് (13), ക്യാപ്റ്റൻ ജോസ് ബട്ട്ലർ (1), ലിയാം ലിവിങ്സ്റ്റൺ (2) എന്നിവരും ഓസീസിന് മുന്നിൽ നിഷ്പ്രഭരായി.
10 ഓവറിൽ വെറും 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആദം സാംപയാണ് ഓസീസിനായി തിളങ്ങിയത്. സാംപ തന്നെയാണ് കളിയിലെ താരവും. സ്റ്റാർക്ക്, ഹെയ്സൽവുഡ്, കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.