തിരുവനന്തപുരം: കേരളീയത്തിനായി കോടികൾ പൊടിന്നതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ക്ഷേമ പെൻഷന്റെ ഗഡുക്കൾ രണ്ടാഴ്ചയ്‌ക്കകം നൽകാൻ ധനവകുപ്പ്. ക്ഷേമ പെൻഷന്റെ രണ്ട് ഗഡുക്കളാണ് വിതരണം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നത്. നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്നതിന് മുമ്പ് ഗഡുക്കൾ വിതരണം ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശ്ശികയാണ് സർക്കാരിന് കൊടുത്ത് തീർക്കാനുള്ളത്. ഇതിൽ രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനായി 2000 കോടി രൂപയാണ് സർക്കാർ കണ്ടെത്തേണ്ടത്. ഡിസംബർ വരെ സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന കടത്തിൽ 52 കോടി രൂപ മാത്രം ബാക്കിയുള്ള സാഹചര്യത്തിലാണ് ക്ഷേമ പെൻഷന്റെ രണ്ടു ഗഡുക്കൾ നൽകുമെന്ന് സർക്കാർ പറയുന്നത്. സഹകരണ കൺസോർഷ്യത്തിൽ നിന്നും പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടർന്നാണ് മറ്റ് വഴികൾ സർക്കാർ അന്വേഷിക്കുന്നത്.