തിരുവനന്തപുരം: സർക്കാരിനെതിരെയുളള ഗവർണറുടെ നിലപാടുകളെ തുടർന്ന് വീണ്ടും ഗവർണർക്കെതിരെ പോരിനൊരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിൻ മേലുളള അപ്പീലാണ് ഇപ്പോൾ സുപീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഗവർണർക്കെതിരെയുളള പ്രത്യേക അനുമതി ഹർജിയാണിത്. ഗവർണർക്കെതിരെ ഒരാഴ്ചയ്‌ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയിൽ ഗവർണറെ കക്ഷിചേർക്കണമെന്നും പറയുന്നു.
ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പ്രത്യേക അനുമതി ഹർജിയിൽ പറയുന്നു.
നേരത്തെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ച വിമർശനങ്ങളെക്കാൾ കുറച്ചുകൂടി കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ സർക്കാർ ഗവർണർക്കെതിരെ ഉന്നയിക്കുന്നത്. 2022 നവംബറിലാണ് സർക്കാർ ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഗവർണർക്ക് നിർദേശം നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി സർക്കാർ ഇതിനെതിരെ അപ്പീൽ നൽകിയിരുന്നില്ല. സമവായത്തിന്റെ സാധ്യത തേടുന്നതിനായിരുന്നു സർക്കാർ നിയമനടപടികൾ വൈകിപ്പിച്ചത്.
ഗവർണർ സർക്കാരിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് സർക്കാർ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയില്ലെങ്കിൽ കോടതി വിധി അംഗീകരിച്ചതായി കണക്കാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഗവർണർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിയമപോരാട്ടമാണ് കേരളം സുപ്രീംകോടതിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.