തിരുവനന്തപുരം: കേരളീയത്തിലെ മനുഷ്യ പ്രദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനവാസി വിഭാഗത്തെ പെയിന്റടിച്ച് പ്രദർശന വസ്തുവായി അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, കലാകാരന്മാരെ പ്രദര്‍ശന വസ്തുവാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശത്തോടെയല്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളീയം പരിപാടിയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് പ്രചാരണത്തിന് പിന്നിലെന്നും പിണറായി വിജയൻ ന്യായീകരിച്ചു.
നാടോടി, ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയത്തില്‍ ഒരുക്കിയത്. ഫോക്‌ലോര്‍ അക്കാദമിയാണ് അവസരം ഒരുക്കിയത്. കലാരൂപത്തിന്‍റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്‍മാരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശത്തോടെയല്ല. കുടിലിന്‍റ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റ്?
കലാപ്രകടനത്തിന് ശേഷം പരമ്പാരാഗത കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്തു എന്ന പേരില്‍ പ്രചരിച്ചത്. ജനശ്രദ്ധ നേടിയ കേരളീയം പരിപാടിയുടെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് പ്രചാരണത്തിന് പിന്നിൽ. വനവാസികളെ ഷോക്കേസ് ചെയ്തു എന്ന പ്രചാരണം തെറ്റ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല- എന്നും മനുഷ്യ പ്രദർശനത്തെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.