ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്ന് മലയാളിയായ ഷാജി പ്രഭാകരൻ പുറത്തേക്ക്. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് നടപടിക്ക് അനുമതി നൽകാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചത്. ഷാജി പ്രഭാകരന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നും ഇതാണ് കരാർ അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയെന്നും കല്യാൺ ചൗബെ വ്യക്തമാക്കി.
വിശ്വാസവഞ്ചനയുടെ പേരിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഷാജിയുടെ കരാർ അടിയന്തരമായി അവസാനിപ്പിച്ചതായും ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണൻ പകരം താത്ക്കാലിക ചുമതല വഹിക്കുമെന്നും എഐഎഫ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഷാജി പ്രഭാകരന്റെ പ്രവർത്തനങ്ങൾ, ഉയർന്ന വേതനം എന്നിവയിൽ എക്‌സിക്യുട്ടീവ് കമ്മിറ്റികൾക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ട്. കല്യാൺ ചൗബെയുടെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ കമ്മിറ്റി ചുമതലയേറ്റപ്പോഴാണ് കുശാൽ ദാസിന്റെ സ്ഥാനത്ത് ഷാജി പ്രഭാകരനെ നിയോഗിച്ചത്. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയിൽ നടത്തിയതും ഇന്ത്യയുടെ പുരുഷ ഫുട്‌ബോൾ ടീം 2018-നുശേഷം ആദ്യമായി ഫിഫയുടെ ആദ്യ നൂറ് സ്ഥാനങ്ങളിൽ ഇടംനേടിയതും ഇക്കാലയളവിലാണ്.















