കണ്ണൂർ: വളപട്ടണം പൊയ്‌ത്തുംകടവിൽ 20 വയസ്സുകാരിയായ ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുമ്പ് റിസ ജീവനൊടുക്കാൻ കാരണമായത് ഭർത്താവിന്റെ നിരന്തരമായ മാനസിക-ശാരീരിക പീഡനവും ലഹരി ഉപയോഗവുമാണെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ടെന്നും വിദേശത്തുള്ള ആസിഫിനെ നാട്ടിലെത്തിക്കാൻ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ജൂൺ 28-നാണ് റിസയെ പൊയ്‌ത്തുംകടവിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോയ റിസ ഏറെ നേരമായിട്ടും താഴെയിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.
‘ഞാൻ മരിച്ചതിന്റെ കാരണം അവനാണ്’; പുറത്തുവന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ
റിസ മരിക്കുന്നതിന് മുമ്പ് സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും അന്വേഷണത്തിൽ നിർണായക തെളിവുകളായി മാറിയിട്ടുണ്ട്. “ഞാൻ മരിച്ചതിന്റെ കാരണം അവനാണ്. അത് എല്ലാവരും അറിയണം. ഞാൻ മരിച്ചാൽ എന്റെ ഉപ്പയോട് എല്ലാം പറയണം” എന്നായിരുന്നു റിസയുടെ സന്ദേശങ്ങളിലൊന്ന്.
ഭർത്താവ് തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും, തന്റെ എതിർപ്പുകൾക്ക് മറുപടിയായി മാനസികമായി തകർക്കുന്ന രീതിയിൽ പെരുമാറിയിരുന്നുവെന്നും റിസ സുഹൃത്തിനോട് പങ്കുവച്ചിട്ടുണ്ട്.
ലഹരി ഉപയോഗം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ
വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഭർത്താവിനെതിരെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങളുണ്ട്. കള്ളും കഞ്ചാവും എംഡിഎംഎയും ഉപയോഗിച്ചിരുന്നുവെന്നും, ബാത്ത്റൂമിൽ കയറി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും റിസുടെ സന്ദേശത്തിൽ പറയുന്നു. ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമെന്നും സന്ദേശങ്ങളിൽ പറയുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും റിസ ആരോപിച്ചിട്ടുണ്ട്.
മാർച്ചിലും ആത്മഹത്യാശ്രമം നടത്തി
2026 ജനുവരി 8-നായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. വിവാഹത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മാർച്ച് 1-ന് ഭർതൃവീട്ടിൽവെച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും, അന്നുമുതൽ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
മരണദിവസം തന്നെ വിദേശത്തേക്ക് മടങ്ങി
റിസ മരിച്ച ദിവസം തന്നെ ഭർത്താവ് ആസിഫ് ഗൾഫിലേക്ക് മടങ്ങിയിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ഇയാൾ മാസത്തിൽ പലതവണ നാട്ടിലെത്തി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് മടങ്ങുന്ന പതിവുണ്ടായിരുന്നുവെന്നും ഇതിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ആസിഫിനെതിരെ കേസെടുത്ത വളപട്ടണം പോലീസ്, ഇയാളെ ഇന്ത്യയിലെത്തിക്കാൻ നിയമനടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലും ആത്മഹത്യാപരമായ ചിന്തകളോ കടുത്ത മാനസിക സമ്മർദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, കുടുംബാംഗങ്ങളോടോ വിശ്വസ്തരായ സുഹൃത്തുക്കളോടോ സംസാരിക്കുകയും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക. സഹായം ലഭ്യമാണ്, അതിജീവിക്കാൻ വഴികളുണ്ട്.















