നർസിംഗപൂർ: ഈ രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദികൾ കോൺഗ്രസ് പാർട്ടിയാണെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ നർസിംഗപൂരിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിഭജിച്ചത് കോൺഗ്രസ് ആണെന്നും, ഇതാണ് പാകിസ്താന്റേയും ബംഗ്ലാദേശിന്റേയും രൂപീകരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
” കോൺഗ്രസ് നേതാക്കൾക്ക് അധികാരമോഹം ഇല്ലായിരുന്നുവെങ്കിൽ ഈ രാജ്യം വിഭജിക്കപ്പെടുമായിരുന്നില്ല. 1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ സർദാർ പട്ടേൽ സോമനാഥിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അതിനെ എതിർത്തുവെന്നും” അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിൽ ബിജെപി ജനങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് അവരുടെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായി പോരാടിയ നേതാവാണ് പ്രഹ്ലാദ് സിംഗ് പട്ടേൽ. അദ്ദേഹത്തെ സാധാരണക്കാരുടെ നേതാവായാണ് ജനങ്ങൾ കാണുന്നത്. അദ്ദേഹത്തിന്റെ പോരാട്ടത്തോടൊപ്പം ചേരാൻ ജനങ്ങൾ തയ്യാറാണെന്നും” യോഗി ആദിത്യനാഥ് പറയുന്നു. ഈ മാസം 17നാണ് മധ്യപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.