ആലപ്പുഴ: ബോട്ട് ദുരന്തങ്ങൾ തടയാൻ നൂതന ആശയവുമായി പത്താം ക്ലാസ് വിദ്യാർത്ഥിനികൾ. ഹൗസ് ബോട്ട് ദുരന്തങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷക്കായി എയർ ബാഗ് സംരക്ഷണം ഉപയോഗപ്പെടുത്തുന്ന ആശയമാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ആലപ്പുഴ റവന്യൂ ശാസ്ത്രമേളയിലാണ് തങ്ങളുടെ പുത്തൻ ആശയം മറ്റുള്ളവർക്കായി വിദ്യാർത്ഥിനികൾ അവതരിപ്പിച്ചത്
ആലപ്പുഴ കാർമ്മൽ അക്കാദമി എച്ച്എസിലെ മാളവിക ബ്രിജിത്, ഐശ്വര്യ ബിജു എന്നീ വിദ്യാർത്ഥിനികളുടേതാണ് ഈ പുത്തൻ ആശയം. ബോട്ടിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറിൽ അലാറം മുഴങ്ങും. ശേഷം ബോട്ടിന്റെ ഇരുഭാഗത്തും ഉറപ്പിച്ചിരിക്കുന്ന നീണ്ട എയർ ബാഗുകളിൽ കമ്പ്രസറിൽ നിന്ന് വായു നിറയും. ഇതിലൂടെ ബോട്ട് നിറയെ വെള്ളം കയറിയാലും മുങ്ങിത്താഴ്ന്ന് പോകാതെ ബോട്ട് പൊങ്ങി നിൽക്കും.
ഇനി ബോട്ടിന് തീ പടർന്നാൽ ഊഷ്മാവ് തിരിച്ചറിഞ്ഞ് അലാറം അടിക്കുകയും. ബോട്ടിനു മുകളിൽ നിറച്ചു വെച്ചിരിക്കുന്ന പൈപ്പിൽക്കൂടി വെള്ളം മഴ പോലെ വീണ് തീയണക്കുന്ന വിദ്യയും വിദ്യാർത്ഥിനികൾ പരിചയപ്പെടുത്തി. സംസ്ഥാനത്ത് ബോട്ടപകടങ്ങൾ സാധാരണമായതോടെയാണ് ഇത്തരത്തിലുള്ള സുരക്ഷയെ കുറിച്ചുള്ള ചിന്തകൾ തുടങ്ങിയതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. അദ്ധ്യാപികമാരായ നാൻസി, മിന്റു എന്നിവരും ഇവരുടെ സഹായത്തിനായി ഒപ്പം നിന്നു.