സഹകരണ സംഘങ്ങൾക്കെതിരെ വീണ്ടും ആർബിഐ. ‘ബാങ്ക്’ എന്ന പദം ഉപയോഗിക്കരുതെന്ന് ആർബിഐ വ്യക്തമാക്കി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആർബിഐയുടെ പരസ്യത്തിൽ പറയുന്നു.
ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമം പ്രകാരം സഹകരണ സംഘങ്ങൾ ‘ബാങ്ക്’, ‘ബാങ്കർ’ അഥവ ‘ബാങ്കിംഗ്’ എന്ന വാക്കുകൾ അവരുടെ പേരുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ആർബിഐ പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിൽ പറയുന്നത്. ബിആർ ആക്ടിലെ സെക്ഷൻ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിൽ ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതായി ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
1949-ലെ ബിആർ ആക്ടിന്റെ വ്യവസ്ഥകൾ ലംഘിച്ച് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവരിൽ നിന്നും/ നാമമാത്ര അംഗങ്ങളിൽ നിന്നും/ അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആർബിഐ ലൈസൻസ് നൽകിയിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഇത്തരം സഹകരണ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ (ഡിഐസിജിസി) ഇൻഷുറൻസ് പരിരക്ഷയും ലഭ്യമല്ല.
അത്തരം സഹകരണ സംഘങ്ങൾ, ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കാനും, ഇടപാടുകൾ നടത്തുന്നതിന് മുൻപ് ആർബിഐ നൽകിയ ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ആർബിഐ പുറത്തിറക്കിയ ജാഗ്രത കുറിപ്പിൽ പറയുന്നു. ആർബിഐ നിയന്ത്രിക്കുന്ന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ അറിയാനായി വെബ്സൈറ്റ് സന്ദർശിക്കാനും നിർദ്ദേശമുണ്ട്.