ഇടുക്കി: മൂന്നാറിൽ ദേവികുളത്ത് പട്ടാപ്പകൽ വീട് കയറി അജ്ഞാതന്റെ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ യുവതിയെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. പകൽ 12.30-ഓടെയായിരുന്നു സംഭവം. ഈ സമയം റെജിയുടെ ഭാര്യ ടെസിയും ഇവരുടെ കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് വീട്. വീട്ടിൽ ആക്രമിച്ച് കയറിയ ആൾ ടെസിയെ ആക്രമിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു.
ടെസിയുടെ നിലവിളി കേട്ടാണ് പ്രദേശവാസികൾ ഓടിയെത്തിയത്. ഈ സമയം അക്രമി സമീപത്തെ തേയില തോട്ടത്തിലേക്ക് ഓടി മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ടെസിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോഷണ ശ്രമമാകാം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രതി രക്ഷപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രോൺ പറത്തി പോലീസ് പ്രദേശത്ത് പരിശോധന നടത്തി.