ന്യൂഡൽഹി: ചന്ദ്രനിലെ രഹസ്യങ്ങളുടെ പൂട്ടഴിക്കുന്നതിനായി ലോകം കാത്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പുറത്തുവിടുന്നതിനായി യുഎസും റഷ്യയും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ചന്ദ്രയാൻ-3, ആദിത്യ എൽ-1 ദൗത്യങ്ങൾ ഇന്ത്യയുടെ അതിവേഗ വളർച്ചയെ അടയാളപ്പെടുത്തി. ഒരു രാജ്യത്തിനും സ്വന്തമാക്കാൻ കഴിയാതിരുന്ന നേട്ടമാണ് ചന്ദ്രയാൻ-3 നെ ദക്ഷിണധ്രുവത്തിലിറക്കിയതോടെ ഭാരതം സ്വന്തമാക്കിയത്. ബഹിരാകാശ മേഖലയിൽ ഇന്ത്യക്ക് മുൻപേ നടന്ന അമേരിക്കയും റഷ്യയും വരെ ഇസ്രോ പങ്കുവെക്കുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബഹിരാകശ മേഖല കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് വർഷത്തിനിടെ അഭൂതപൂർവ്വമായ വളർച്ചയാണ് ബഹിരാകശ രംഗം കാഴ്ച വെച്ചത്. മേഖലയിൽ 150-ലധികം സ്റ്റാർട്ടപ്പുകളാണ് പുതിയതായി ആരംഭിച്ചത്. ഇവരിൽ മിക്കവരും വലിയ സംരംഭങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശരാജ്യങ്ങളിൽ അവസരങ്ങൾ തേടാൻ നിർബന്ധിതരായിരുന്ന യുവാക്കൾ ഇന്ന് രാജ്യം വിടുന്നില്ല. പ്രതിഭാധനരായ നിരവധി പേരാണ് ബഹിരാകാശ മേഖലയിൽ തൊഴിലെടുക്കുന്നത്. ബഹിരാകാശ മേഖലയിലെ സാധ്യതകളെ പുറംലോകത്തെ അറിയിച്ചതാണ് യുവാക്കളുടെ കൊഴിച്ചിൽ കുറയാൻ കാരണമായതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.