ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ് പ്രസാദ്. ഇന്നലെയാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.
കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. പണം തിരിച്ചടയ്‌ക്കാത്തതിനാൽ സർക്കാർ മറ്റ് വായ്പകളും നൽകാതായി. തുടർന്ന് ഇതിന്റെ വിഷമം കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ വാദം. മരിച്ച പ്രസാദ് ശിവരാജനോട് കരഞ്ഞ് സംസാരിക്കുന്നതിന്റെ ശബ്ദരേഖ ജനം ടിവിക്ക് ലഭിച്ചിട്ടുണ്ട്.