കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. സർക്കാരും ബാങ്കുകളുമാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതി വെച്ചാണ് തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ കർഷകനായ കെ.ജി പ്രസാദ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധികൾ കാരണം പൊറുതിമുട്ടിയാണ് താൻ മരിക്കുന്നതെന്ന വിവരം വിഷമത്തോടെ സുഹൃത്തിനോട് ഫോണിൽ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖയും ആത്മഹത്യ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ബിജെപി കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് മരിച്ച കെ.ജി പ്രസാദ്.
ജില്ലാ സെക്രട്ടറി ശിവരാജിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. ”ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ.. ഞാൻ കുറേ ഏക്കർ സ്ഥലം കൃഷി ചെയ്തു. ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ചെയ്തു. നെല്ല് സർക്കാരിന് കൊടുത്തു. സർക്കാർ പണം നൽകിയില്ല. ഞാൻ തിരിച്ച് ലോൺ ചോദിച്ചു, ലോൺ കുടിശ്ശികയാണെന്ന് പറഞ്ഞു. പിആർഎസ് കുടിശ്ശികയുണ്ടെന്നും ലോൺ തരാൻ പറ്റില്ലെന്നും പറഞ്ഞു. വളമിടാനും കളപറിക്കാനും പോലുമുള്ള പൈസ ഇല്ല. ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടു പോയി. നാട്ടുകാർ കടമായി നൽകിയ പണം ഉപയോഗിച്ചാണ് ഇതുവരെ കൃഷിയിറക്കിയത്. 20 കൊല്ലം മുൻപ് മദ്യപാനം നിർത്തിയ ആളായിരുന്നു ഞാൻ എങ്കിലും വീണ്ടും ഞാൻ മദ്യം തേടിയെത്തി. ഞാനും എന്റെ ജീവിതവും പരാജയപ്പെട്ട് പോയി സഹോദരാ..’ ജില്ലാ സെക്രട്ടറിയെ വിളിച്ച് നെഞ്ചുപൊട്ടി പ്രസാദ് പറഞ്ഞ വാക്കുകളാണ് ഇവ.
പാഡി റെസീപ്റ്റ് ഷീറ്റ് (പിആർഎസ്) കുടിശ്ശികയുടെ പേരിലാണ് പ്രസാദിന് വായ്പ നിഷേധിച്ചത്. 2011-ൽ പ്രസാദ് ഒരു കാർഷിക വായ്പ എടുത്തിരുന്നു. 2021-ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്‌ക്കുകയം ചെയ്തു. എന്നിട്ടും പ്രസാദിന് സിബിൽ സ്‌കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോൺ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പി.ആർ.എസ് വായ്പ കുടിശ്ശികയായതാണ് സിബിൽ സ്‌കോർ കുറയാൻ കാരണമായതെന്ന് വ്യക്തമാകുന്നത്. നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പിആർഎസ് വായ്പാ രീതിയിൽ സർക്കാർ പ്രസാദിന് നൽകിയിരുന്നു. എന്നാൽ തുക സർക്കാർ തിരിച്ചടയ്‌ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകൾ കിട്ടാതെയായി. ഇതോടെ വൻ കടക്കെണിയിലേക്ക് നീങ്ങുകയായിരുന്നു പ്രസാദ്.
ധാന്യം സംഭരിക്കുന്ന സപ്ലൈകോ നൽകുന്ന നെല്ല് രസീത് ഷീറ്റിന്റെ (പിആർഎസ്) അടിസ്ഥാനത്തിൽ കർഷകർക്ക് നൽകുന്ന പണമാണ് പിആർഎസ് വായ്പ.