ടെൽ അവീവ്: ഭീകര സംഘടനയായ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലി ടെലിവിഷൻ പ്രൊഡക്ഷൻ അംഗം കൊല്ലപ്പെട്ടു. ജനപ്രീയ പരമ്പരയായ ഫൗദയുടെ പ്രൊഡക്ഷൻ അംഗമായ 38 കാരനായ മതൻ മെയറാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിലെ (ഐഡിഎഫ്) മരിച്ച സൈനികരുടെ പട്ടികയിൽ മതൻ മെയറുടെ പേരും ഉൾപ്പെടുന്നതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സർജന്റ് മേജർ ജനറൽ (റിസർവിസ്റ്റ്) ആയാണ് സേനയിൽ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്.
മെയറിന്റെ മരണവാർത്ത തങ്ങളുടെ ഹൃദയം തകർത്തുവെന്ന് ഫൗദയുടെ അഭിനേതാക്കൾ പറഞ്ഞു.ഞങ്ങളുടെ ഫൗദ കുടുംബാംഗങ്ങളിൽ ഒരാളായ മാതൻ മെയർ ഗാസയിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന വിവരം പങ്കിടുന്നതിൽ ഞങ്ങൾ അതിയായ വിഷമമുണ്ട്. മെയർ ഒരു അവിഭാജ്യ ക്രൂ അംഗമായിരുന്നു. ഈ ദാരുണമായ നഷ്ടത്തിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുടെയും ഹൃദയം തകർന്നിരിക്കികയാണ്. കുടുംബത്തിന് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” ഫൗദ പരമ്പരയുടെ അണിയറ പ്രവർത്തകർ എക്‌സിൽ കുറിച്ചു.
ഗോലാൻ കുന്നുകളുടെ വടക്കൻ ഭാഗത്തുള്ള ഒഡെമിലാണ് മെയർ ജനിച്ചത്. ഐഡിഎഫിന്റെ 551-ാം ബ്രിഗേഡിലെ 697-ാം ബറ്റാലിയനിലാണ് അദ്ദേഹം യുദ്ധം ചെയ്തതെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫൗദയെ കൂടാതെ, ദീ കോപ്‌സ് എന്ന പരമ്പര ഉൾപ്പെടെയുള്ള മറ്റ് ഷോകളുടെ നിർമ്മാണത്തിലും മെയർ പങ്കാളിയായിരുന്നു.















