ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദിന്റെ ആത്മഹത്യയിൽ കണ്ണീർ തോരാതെ കുടുംബം. ഭാര്യ ഓമനയും തകഴി ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിയായ അദിനിഖിനും പ്രസാദ് മാത്രമാണ് ആശ്രയമായി ഉണ്ടായിരുന്നത്. ആശുപത്രിക്കിടക്കയിൽ വച്ച് താൻ പരാജയപ്പെട്ടെന്നാണ് അച്ചാച്ചി അവസാനമായി പറഞ്ഞ വാക്കുകളെന്നാണ് മകൻ അദിനിഖ് പറയുന്നത്.
ആശുപത്രിക്കിടക്കയ്‌ക്ക് അരികെ എത്തിയപ്പോൾ അച്ചാച്ചി മോനേയെന്നു വിളിച്ചു. മോനേ, ഞാൻ പരാജയപ്പെട്ടെന്നാണ് അവസാനമായി തന്നോട് അച്ചാച്ചി പറഞ്ഞതെന്നും പിന്നൊന്നും അച്ചാച്ചിയ്‌ക്ക് പറയാനായില്ലെന്നും അദിനിഖ് പറയുന്നു. കൈയിൽ നിന്നു പൈസ പോകുന്നതല്ലാതെ കൃഷികൊണ്ട് കാര്യമില്ലായിരുന്നു. അതിനാൽ അച്ചാച്ചിയോട് കൃഷി ചെയ്യണ്ടായ്യെന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അച്ചാച്ചിക്ക് കൃഷി അത്രയ്‌ക്കിഷ്ടമായിരുന്നെന്നും അദിനിഖ് പറഞ്ഞു.
കുന്നുമ്മ കരിയാർ മുടിയിലക്കരി പാടശേഖരത്തിലാണ് പ്രസാദ് പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നത്. വായ്പയെടുത്തായിരുന്നു അച്ചാച്ചിയുടെ കൃഷി. സ്വന്തമായി രണ്ടേക്കർ കൃഷിയുണ്ടെന്നും ബാക്കി പാട്ടത്തിനെടുത്തതാണെന്നും അദിനിഖ് പറഞ്ഞു. പല പാടങ്ങളിലായിരുന്നു കൃഷിയെന്നും എട്ടേക്കറൊക്കെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്നും അദിനിഖ് കൂട്ടിച്ചേർത്തു.
അച്ചാച്ചി പണ്ട് മണ്ണുവാരാനൊക്കെ പോയിരുന്നതിനാൽ കുഴപ്പമില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ടുപോയിരുന്നത്. അച്ചാച്ചി ജോലിക്ക് പോകുന്നതിനാൽ ഞങ്ങൾ ബുദ്ധിമുട്ടൊന്നും അറിഞ്ഞിട്ടില്ലെന്നും കടം വന്നതെങ്ങനെയെന്ന് അറിയില്ലെന്നും അദിനിഖ് വിതുമ്പലോടെ പറഞ്ഞു. അച്ചാച്ചി പാവമായിരുന്നു, വിഷമം പറയുകപോലും ചെയ്തിരുന്നില്ലെന്നും മരണശേഷമാണ് കാര്യങ്ങളറിയുന്നതെന്നുമായിരുന്നു അദിനിഖ് വേദനയോടെ പറഞ്ഞ വാക്കുകൾ. പ്രസാദിന് ഒരു മകൾകൂടിയുണ്ട്, അദീന. ഇവർ വിവാഹിതയാണ്.