ഇടുക്കി: സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്ന ആരോപണവുമായി സിപിഎമ്മുകാർ. തന്റെ പേരിൽ ഒന്നര ഏക്കർ സ്ഥലമുണ്ടെന്ന് സിപിഎമ്മുകാർ ആരോപിക്കുന്നുണ്ടെന്നും ഇത് കണ്ടെത്തി തരാൻ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു. പഞ്ചായത്ത് മെമ്പറിനോടൊപ്പം മന്നാങ്കണ്ടം വില്ലേജ് ഓഫീസിലെത്തിയാണ് മറിയക്കുട്ടി അപേക്ഷ നൽകിയത്. തന്റെ പേരിൽ സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ വ്യക്ത വരുത്താനാണ് അപേക്ഷ നൽകിയിരിക്കുന്നതെന്നും മറിയക്കുട്ടി പറഞ്ഞു.
ഈറ്റത്തൊഴിലാളികളുടെ ക്ഷേമ പെൻഷൻ 3 വർഷമായി സർക്കാർ നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയത്. ആകെയുണ്ടായിരുന്ന 5 സെന്റ് ഭൂമി സുഖമില്ലാത്ത മകളുടെ പേരിൽ എഴുതി വച്ചതായും തന്റെ പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നും ഇതിനു മുമ്പും വയോധിക വ്യക്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ഭീക്ഷണിപ്പടുത്തിയതായും വീടിനു നേരെ കല്ലെറിഞ്ഞതായും മറിയക്കുട്ടി ആരോപിച്ചു. തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്ന സിപിഎമ്മുക്കാരെ നിയപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.