റായ്പൂർ: ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി തുറന്നടിച്ചിരിക്കുന്നത്. നവംബർ 17-ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനോടനുബന്ധിച്ച് മുംഗേലയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാമെന്നും ഇവരുടെ ഭരണം ഇനി പൊതുജനങ്ങൾക്ക് ആവശ്യമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ നടപടി അഴിമതി നടത്തിയ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നവംബറിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്.സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 20 സീറ്റുകളുടെയും രണ്ടാം ഘട്ടത്തിൽ 70 സീറ്റുകളുടെയും വോട്ടെടുപ്പാണ് നടക്കുക. രണ്ടാം ഘട്ട പോളിംഗ് നവംബർ 17-നാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന്.