2019 ജൂലൈ ഒന്‍പത് മാഞ്ചസ്റ്ററിലെ ഓള്‍ട്രാഫോര്‍ഡിലെ ഒരു പകല്‍.. ഇന്ത്യ സ്വപനം കണ്ടു തുടങ്ങിയിരുന്നു 2011 ശേഷമുള്ള ഒരു വിശ്വകിരീടം. അന്നും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം, ബാറ്റിംഗ് നിര ഒന്നാകെ ഫോമില്‍. മഴ വില്ലനായപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് റിസര്‍വ് ഡേയിലേക്ക് നീണ്ടു..
കിവീസിനെ 50 ഓവറില്‍ 239 ന് തടഞ്ഞു നിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മറുപടി ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ തുടരെ തുടരെ മഴ വില്ലനായതോടെ ഇന്ത്യയുടെ ആത്മവിശ്വാസവും പതിയെ ആ മഴയ്‌ക്കൊപ്പം ഒലിച്ചു പോകുന്നുണ്ടായിരുന്നു. അതിന്റെ ഫലം ഇന്ത്യ 92 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഗ്രൂപ്പ്ഘട്ടത്തില്‍ തകര്‍ത്തടിച്ച രോഹിത്, കോലി രാഹുല്‍ എന്നിവര്‍ ഒരു റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത് കൂടാരം കയറിയപ്പോള്‍ ഇന്ത്യ ഭയന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തെ.
റിഷഭ് പന്ത് അല്‍പ്പ നേരം പിടിച്ചു നിന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയപ്പോള്‍ വിശ്വസ്തനാകുമെന്ന് കരുതിയ ദിനേഷ് കാര്‍ത്തിക്ക് തരിമ്പ് പ്രതീക്ഷ പോലും കാത്തില്ല. ആറു റണ്‍സുമായി പവലിയനിലേക്ക് മടങ്ങി.പിന്നാലെ എത്തിയ ഹാര്‍ദിക് പന്തുമായി ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി അടുത്ത ചുവടുവയ്‌ക്കാനുള്ള ഊര്‍ജം പകര്‍ന്നു. എന്നാല്‍ 32 റണ്‍സില്‍ പന്ത് വീണതോടെ വീണ്ടും ഇന്ത്യ ശ്വാസം നഷ്ടപ്പെട്ട് ജീവവായുവിനായി ഉഴറി. തൊട്ടുപിന്നാലെ ഹാര്‍ദിക്കും മടങ്ങിയതോടെ ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷറായ ധോണിയും ജഡേജയും ക്രീസില്‍ ഒന്നിച്ചു.
ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കും ജീവന്‍ വച്ചു. കാലാവസ്ഥയെയും ന്യൂസിലന്‍ഡ് ബൗളര്‍മാരെയും ജാഗ്രതയോടെ നേരിട്ട ഇന്ത്യന്‍ സംഘം ഇന്നിംഗ്‌സ് പതിയ മുന്നോട്ട് ചലിപ്പിച്ചു. 116 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടിലെത്തിയപ്പോള്‍ അടിച്ചുതകര്‍ത്ത ജഡേജെയ 77 റണ്‍സില്‍ ബോള്‍ട്ട് വില്യംസന്റെ കൈകളിലെത്തിച്ചു. കാണികള്‍ സ്തംബ്ദരായ നിമിഷം. എങ്കിലും ധോണിയെന്ന തരിമ്പ് പ്രതീക്ഷയും വിശ്വാസവും ക്രീസിലുണ്ടായിരുന്നു.
എന്നാല്‍,ഇന്ത്യയുടെ പ്രതീക്ഷകളും പേറി 50റണ്‍സുമായി ബാറ്റിംഗ് തുടരുന്നതിനിടെ മാര്‍ടിന്‍ ഗുപ്ടിലിന്റെ ഏറില്‍ അയാള്‍ റൗണ്‍ ഔട്ടാകുമ്പോള്‍ അയാള്‍ക്കൊപ്പം ഒരു രാജ്യം തന്നെ കണ്ണീര്‍ വാര്‍ത്തു. ആരും ഒര്‍ക്കാനാഗ്രഹിക്കുന്നില്ലെങ്കിലും ആ റണ്‍ഔട്ട് ഒരു ഇന്ത്യക്കാരനും മറക്കില്ല. 49.3 ഓവറില്‍ ഇന്ത്യയുടെ അവസാന വിക്കറ്റായ ചഹലും വീണതോടെ 221 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനും ലോകകപ്പിലെ യാത്രയ്‌ക്കും അതോടെ വിരാമമായി.