ഇടുക്കി: ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പിച്ചച്ചട്ടിയുമായി യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിയ്‌ക്ക് ഒന്നര ഏക്കർ ഭൂമിയുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജം. ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസിൽ നിന്നും മറിയക്കുട്ടിക്ക് ലഭിച്ചു. സിപിഎമ്മിനും ദേശാഭിമാനിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മറിയക്കുട്ടി വ്യക്തമാക്കി.
മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു സാക്ഷ്യപത്രം. ഇതോടെ ദേശാഭിമാനി കൊടുത്ത വാർത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത വയോധികയ്‌ക്ക് ഒന്നര ഏക്കർ സ്ഥലവും ലക്ഷങ്ങളുടെ ആസ്ഥിയുമുണ്ടെന്നായിരുന്നു ദേശാഭിമാനി നൽകിയിരുന്നത്. മറിയക്കുട്ടിക്ക് അടിമാലിയിൽ 200 ഏക്കർ സ്ഥലത്ത് 2 വീടുകളും പഴമ്പള്ളിച്ചാലിൽ സ്ഥലത്ത് ഒന്നര ഏക്കർ ഭൂമിയുമുണ്ടെന്നും വാർത്തയിൽ ഉണ്ടായിരുന്നു. നവംബർ 10-നാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്ഥി എന്ന തലക്കെട്ടോടെ സിപിഎം പ്രവർത്തകർ വാർത്ത സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. ഇതോടെ ഭൂമി കണ്ടെത്തി തരണമെന്ന ആവശ്യവുമായി വില്ലേജ് ഓഫീസറെ സമീപിക്കുകയായിരുന്നു വയോധിക. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ഇവരുടെ പേരിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് കണ്ടെത്തി. മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്‌സർലൻഡിലാണെന്ന് ദേശാഭിമാനി കൊടുത്ത വാർത്ത വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. അടിമാലി ടൗണിൽ ലോട്ടറി കച്ചവടം നടത്തുകയാണ് പ്രിൻസി. തന്നെ അപമാനിക്കാൻ ശ്രമിച്ച ദേശാഭിമാനി പത്രസ്ഥാപനത്തിനെതിരെ പരാതി നൽകുമെന്നും ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും
മറിയക്കുട്ടി പറഞ്ഞു. ഹർജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യും.