ബെംഗളുരു: പരീക്ഷാ ഹാളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയി കർണാടക സർക്കാർ. മുസ്ലീം സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെയാണ് നടപടി. കർണാടക പരീക്ഷ അതോറിറ്റിയുടെ ഡ്രസ് കോഡ് ഹിജാബുകൾക്ക് ബാധകമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. സംസ്ഥാനത്ത് ഹിജാബ് നിരോധനമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ബെംഗളുരുവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കിടെ ഹിജാബ് ധരിച്ച് തലമറച്ചവർ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദവും സർക്കാരിന് നാണക്കേടും ആയ സാഹചര്യത്തിലാണ് ഡ്രസ് കോഡുമായി കർണാടക എക്‌സാമിനേഷൻ അതോറിറ്റി രംഗത്തുവന്നത്. തലമറയ്‌ക്കുന്ന വസ്ത്രങ്ങൾ ഹാളിനകത്ത് ഉപയോഗിക്കുന്നത് വിലക്കി സർക്കുലർ പുറത്തിറക്കി. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടുപോയത്.
എക്‌സാമിനേഷൻ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ മുസ്ലീം നേതാക്കൾ രംഗത്തുവന്നിരുന്നു. അസദുദ്ദീൻ ഒവൈസി, ഒമർ അബ്ദുള്ള തുടങ്ങിയവർ കർണാടക സർക്കാരിനെതിരെ തുറന്നടിച്ചു. വിഷയത്തിൽ കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും രാഹുലും സോണിയയും ഇടപെടണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
പുതുതായി പുറത്തിറക്കിയ ഡ്രസ് കോഡിൽ മംഗല്യസൂത്രത്തിനും (താലിമാല) വിലക്കേർപ്പെടുത്തിയിരുന്നു. പ്രതിഷേധം ഉണ്ടായെങ്കിലും വിഷയത്തിൽ മറുപടി പറയാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.