ന്യൂഡൽഹി: ഗതാഗത മേഖലയിൽ സ്വകാര്യനിക്ഷേപത്തിന് ആക്കം കൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് കരുത്ത് പകർന്ന് നാഷണൽ ഹൈവേ അതോറിറ്റി. തമിഴ്‌നാട്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, തെലങ്കാന എന്നിവയുൾപ്പെടെ 5 സംസ്ഥാനങ്ങളിലായി 19 പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. 900കിമീ ദൈർഘ്യമുള്ള പദ്ധതി ബിൽഡ് ഓപ്റേറ്റ് ട്രാൻസ്ഫർ രീതിയിലാണ് തയ്യാറാക്കുന്നത്.
56000 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. മഹാരാഷ്‌ട്രയിൽ മാത്രം 13 പ്രോജക്ട്കളാണ് നടപ്പിലാക്കുന്നത്. 15-20 വർഷത്തെ ടോൾ പിരിവിലൂടെ പദ്ധതിയിലേക്ക് ചിലവഴിച്ച തുക നിക്ഷേപകർക്ക് പിരിച്ചെടുക്കാം. ഇത് നിക്ഷേപകരിൽ കൂടുതൽ ഉത്തരവാദിത്ത ബോധമുണ്ടാക്കും എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.
കഴിഞ്ഞ 9 വർഷങ്ങളിലായി കേന്ദ്ര സർക്കാർ പൊതുമേഖല നിക്ഷേപം വർദ്ധിപ്പിച്ചത്, സ്വകാര്യ സംരഭകർ ഈ മേഖലയിലേക്ക് കടന്നു വരാൻ കൂടുതൽ പ്രചോദനം നൽകിയിട്ടുണ്ട്. ഇത് ബി.ഒ.ടി മോഡലുകളുടെ ആകർഷണീയത വർദ്ധിപ്പിച്ചു. സ്വകാര്യ മേഖലയിൽ നിന്നുള്ള കൂടുതൽ സഹകരണം നാഷണൽ ഹൈവേ അതോറിറ്റിയുടെ എല്ലാ മേഖലയിലേക്കും ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് നിതിൻ ഗഡ്കരി.