ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ന്യൂസ്‌ക്ലിക്ക് ചൈനീസ് ഫണ്ട് ഉപയോഗിച്ചെന്ന കേസിൽ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗത്തിന് ഇഡി സമൻസ്. വിദേശകാര്യ മന്ത്രാലയം വഴി ചൈനീസ് ഭരണകൂടത്തിന് നോട്ടീസ് അയച്ചു.
ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ പ്രചരണം പ്രചരിപ്പിക്കുന്നതിൽ നെവിൽ റോയ്‌ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സമൻസ് അയച്ചത്. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ന്യൂസ് ക്ലിക്കിന് ധനസഹായം നൽകിയത് ഇയാൾ ആയിരുന്നുവെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
നെവിൽ റോയ് സിംഘം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായി ലോകമെമ്പാടും ആശയപ്രചാരണത്തിന് പണം മുടക്കുന്ന ആളാണെന്നും ഇയാളിൽനിന്നുള്ള പണം ന്യൂസ് ക്ലിക്ക് മുഖേന ഇന്ത്യയിലെ നിരവധി രാഷ്‌ട്രീയക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ലഭിച്ചിട്ടുണ്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്.
ന്യൂസ്‌ക്ലിക്ക് വിദേശഫണ്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം മാദ്ധ്യമ പ്രവർത്തകരുടെ വസതികളിൽ ഉൾപ്പെടെ നൂറോളം ഇടങ്ങളിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുകർയസ്ത, എച്ച്ആർ മേധാവി അമിതി ചക്രവർത്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.