വർഷം 1943, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കൊണ്ട് ഭാരതം ലോകഭൂപടത്തിൽ ശ്രദ്ധേയമായ ഇടമായി അതിനിടയിൽ മാറി കഴിഞ്ഞിരിക്കുന്നു. സായുധ പോരാട്ടങ്ങൾ കൊണ്ട് ബ്രിട്ടീഷ് അധിനിവേശ ഗവൺമെൻ്റിനെ ശക്തമായ പ്രതിരോധത്തിൽ നിർത്തിയ ആസാദ് ഹിന്ദ് ഫൗജിനെ സംബന്ധിച്ച് നിർണായകമായ പല മുഹൂർത്തങ്ങളും അരങ്ങേറുകയാണ്. അതിൽ സുപ്രധാനമായിരുന്നു സ്ത്രീകൾ മാത്രം അടങ്ങുന്ന ലോകത്തിലെ തന്നെ ഇത്തരത്തിൽ ഉള്ള ആദ്യത്തെ ഇൻഫന്ററി കോമ്പാറ്റ് യൂണിറ്റ്. പോർമുഖങ്ങളിൽ പ്രതിരോധത്തിന്റെ കവചം തീർത്തും നേരിട്ട് യുദ്ധതന്ത്രങ്ങളുടെ ഭാഗമായും ജ്വലിച്ചു നിന്ന ആയിരത്തോളം സ്ത്രീകളാണ് നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേവനം അനുഷ്ഠിച്ചത്. സ്ത്രീകളുടെ ആ യൂണിറ്റിന് ഐ എൻ എ നൽകിയ പേരാകട്ടെ, റാണി ഓഫ് ഝാൻസി ബ്രിഗേഡ്.
ഝാൻസിയുടെ മണ്ണിൽ നിന്നും സായുധ പോരാട്ടങ്ങൾ കൊണ്ട് അധിനിവേശ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പേടിസ്വപ്നമായി മാറിയ ഭാരതത്തിന്റെ ധീര വനിത റാണി ലക്ഷ്മീ ബായിയുടെ നാമം ഇവിടുത്തെ ഓരോ മണൽതരിയിലും അഭിമാനമുണർത്തുന്നതാണ്.
ഇന്ത്യയുടെ സിന്ദൂരക്കുറിയായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വീരാംഗന മണികർണിക 1828 നവംബർ 19ന് വാരാണസിയിൽ ആണ് ജനിച്ചത്. മറാത്താ സാമ്രാജ്യത്തിലെ പേഷ്വാ, ബാജി റാവോ രണ്ടാമന്റെ സേനാനായകനായിരുന്ന മോറോപന്ത് താംബെയുടെയും ഭാഗീരഥി സപ്രെയുടെയും പുത്രിയായി ജനനം. നാലാം വയസ്സിൽ കുഞ്ഞ് മനുവിന് തന്റെ അമ്മയെ നഷ്ടപ്പെട്ടു.
ബാജി റാവുവിന്റെ കൊട്ടാരത്തിൽ വളർന്ന മനുവിന്റെ കളിക്കൂട്ടുകാരൻ പേഷ്വായുടെ വളർത്തുമകനായ നാനാസാഹെബ് ആയിരുന്നു. ബാല്യത്തിലെ തന്നെ അവൾ സൈനികമായും മാനസികമായും ഏറെ കരുത്ത് പ്രകടിപ്പിച്ചു. 1842ൽ ഗംഗാധർ റാവുവിന്റെ പത്നിയായി ഝാൻസിയിൽ എത്തുന്നതോടെയാണ് മണികർണിക, റാണി ലക്ഷ്മീ ബായി എന്ന നാമം സ്വീകരിക്കുന്നത്.
റാണിക്കും രാജാവിനും ഒരു കുഞ്ഞ് ജനിക്കുകയും അവന് ദാമോദർ റാവോ എന്ന് പേരിട്ടു വിളിക്കുകയും ചെയ്തെങ്കിലും നാലു മാസം മാത്രമായിരുന്നു കുഞ്ഞിന്റെ ആയുസ്സ്. അവന്റെ നഷ്ടത്തിൽ റാണിക്കുണ്ടായ വേദന തന്റെ മരുമകനായ ആനന്ദ് റാവോയെ ദത്തെടുത്ത് ആ കുഞ്ഞിന് ദാമോദർ റാവോ എന്ന് പുനർനാമകരണം ചെയ്തു രാജ്ഞിക്ക് നൽകിക്കൊണ്ട് രാജാവ് നികത്തി.ഭാരതത്തിലെ നാട്ടുരാജ്യങ്ങളുടെ മേൽ അടിമത്തത്തിന്റെ നുകം അടിച്ചേൽപ്പിക്കുവാൻ അന്നത്തെ ഗവർണ്ണർ ജനറൽ ഡൽഹൗസി പ്രഭു രൂപകൽപ്പന ചെയ്തവതരിപ്പിച്ച ദത്താവകാശ നിരോധന നിയമത്തിന്റെ കരാളഹസ്തങ്ങൾ നമ്മെ വരിഞ്ഞു മുറുക്കുന്ന കാലമായിരുന്നു അത്. അധികം വൈകാതെ ഗംഗാധർ റാവുവിന്റെ മരണത്തിനും ഝാൻസി സാക്ഷിയായി. അതോടെ ദത്ത് പുത്രന് രാജ്യാധികാരം നിഷേധിച്ചു കൊണ്ടുള്ള ഗവർണർ ജനറൽ ഡൽഹൗസിയുടെ ഉത്തരവ് ഝാൻസിയിലുമെത്തി. വാർഷികമായി ഒരു നിശ്ചിത തുക കൈപ്പറ്റിക്കൊണ്ട് രാജ്ഞിയും പുത്രനും കോട്ടയും കൊട്ടാരവും വിട്ടിറങ്ങാനും ഉത്തരവായി.
1857 എന്ന വർഷം ബ്രിട്ടീഷുകാരെ സംബന്ധിച്ച് അപ്രതീക്ഷിതമായ അനേകം തിരിച്ചടികൾ നേരിടേണ്ടി വന്ന വർഷമായിരുന്നു. തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ഝാൻസിയിൽ അരാജകത്വവും അരക്ഷിതാവസ്ഥയും സംജാതമായി.
അങ്ങനെ രാജ്യത്തിന്റെ ഉത്തരവാദിത്തം വീണ്ടും റാണിയിലേക്കെത്തി. റാണിയുടെ കീഴിൽ ഝാൻസി ശക്തമായി. അങ്ങനെയിരിക്കെ 1858 മാർച്ച് 23ന് ബ്രിട്ടീഷ് സൈന്യം ഝാൻസിയിലെത്തി. സർ ഹ്യുഗ് റോസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ കോട്ട വളയുമ്പോൾ റാണി ഭഗവാൻ കൃഷ്ണന്റെ നാമത്തിൽ താനും തന്റെ സൈന്യവും ഝാൻസിയുടെ സ്വാതന്ത്ര്യത്തിനായി അടരാടാൻ തുടങ്ങുന്നതായി അഹ്വാനം ചെയ്തു.
നാനാ സാഹിബിന്റെ സൈന്യാധിപനായ രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പിയും റാണിക്ക് സഹായമായി എത്തി. കൽപിയിലും ഗ്വാളിയോർ കോട്ടയിലും പോരാട്ടങ്ങൾ തുടർന്നു.സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘത്തെ റാണി ധീരമായി നയിച്ചു മുന്നേറി. തന്റെ സൈനിക ജീവിതത്തിലെ ഏറ്റവും അപകടകാരിയായ എതിരാളിയെ ആണ് താൻ നേരിടുന്നത് എന്ന് മനസിലാക്കാൻ ഹ്യുഗ് റോസിന് അധികസമയം വേണ്ടി വന്നില്ല.
സൗന്ദര്യവും ബുദ്ധിശക്തിയും സ്ഥിരോത്സാഹവും ഒരിക്കലും വറ്റാത്ത ധൈര്യവുമുള്ള ഏറ്റവും മികച്ച എതിരാളി എന്നാണ് ഹ്യുഗ് റോസ് റാണിയെ വിശേഷിപ്പിച്ചത്.വലിയ സൈനിക സഹായത്തോടെ ഹ്യുഗ് റോസ് യുദ്ധം തുടർന്നു. ഒടുവിൽ ബ്രിട്ടീഷ് അധിനിവേശ ശക്തികളുമായി നേർക്കുനേർ പോരാടി 1858 ജൂൺ 18ന് ഝാൻസി റാണി മരണത്തെ വരിച്ചു.
സ്വാതന്ത്ര്യ ബോധവും അനിതര സാധാരണമായ ധൈര്യവും ആത്മവിശ്വാസവും സ്ഫുരിക്കുന്ന റാണിയുടെ വാക്കുകളെ ഇന്നും ഝാൻസി പാടി പുകഴ്‌ത്തുന്നു. തന്റെ രക്തം കൊണ്ട് ഭാരതത്തിന്റെ നിറുകയിൽ സിന്ദൂരം ചാർത്തിയ ആ വീരാംഗനയുടെ ജന്മ വാർഷികത്തിൽ നമുക്കും ആ പാദ പത്മങ്ങളിൽ കോടി പ്രണാമങ്ങൾ അർപ്പിക്കാം.
ആർ ശ്രീലക്ഷ്മി
(ഡൽഹി യൂണിവേഴ്സിറ്റിയിലെ ചരിത്ര വിദ്യാർത്ഥിനിയാണ്)