പത്തനംതിട്ട: അഖിലേന്ത്യ പെർമിറ്റുമായി യാത്ര ആരംഭിച്ച റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച വാഹനത്തിന് പെർമിറ്റ് ലംഘനത്തിന്റെ പേരിൽ 7,500 രൂപയാണ് എംവിഡി ചുമത്തിയത്. സർവീസ് ആരംഭിച്ച് 200 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു ആദ്യ പരിശോധന. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുള്ള യാത്ര തടഞ്ഞെങ്കിലും കോയമ്പത്തൂരിലേക്ക് സർവീസ് തുടരുകയാണ്.
ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം ചൂണ്ടിക്കാട്ടി മുൻപ് രണ്ടുവട്ടം ബസ് എംവിഡി പിടികൂടിയിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് ഹൈക്കോടതി ഉത്തരവിലൂടെ പുറത്തിറക്കി വീണ്ടും സർവീസ് ആരംഭിച്ചത്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സർവീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടർന്നാൽ പിടിച്ചെടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡിലെ പോര്.
പുലർച്ചെ അഞ്ച് മണിക്കാണ് പത്തനംതിട്ടയിൽ നിന്നും സർവീസ് ആരംഭിച്ചത്. ഉച്ചയ്‌ക്ക് 12 മണിക്ക് കോയമ്പത്തൂർ എത്തും. വൈകുന്നേരം അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.