ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ എത്തിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ സൈന്യം. സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആയുധങ്ങൾ കയ്യിലേന്തിയ ഹമാസ് ഭീകരരോടൊപ്പം ബന്ദികൾ നടന്നു വരുന്നതാണ് ഇതിൽ ഒരു വീഡിയോ.
മറ്റൊന്നിൽ ബന്ദികളാക്കപ്പെട്ടവരെ ആശുപത്രിയോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴക്കുന്നതും, അവർ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്. ആശുപത്രിക്കുള്ളിലേക്കാണ് ബന്ദികളെ കൊണ്ടുപോകുന്നതെന്നും, വീഡിയോയിൽ നിന്ന് ഇത് വ്യക്തമാണെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തായ്ലൻഡിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള രണ്ട് പുരുഷ തടവുകാരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ വീഡിയോ ഏത് ദിവസത്തേത് ആണ് എന്നത് സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നിട്ടില്ല.
240ഓളം പേരെയാണ് ഹമാസ് ഭീകരർ തടവിലാക്കി വച്ചിരിക്കുന്നത്. എന്നാൽ ബന്ദികളാക്കപ്പെട്ടവർ നിലവിൽ എവിടെയാണെന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരം സൈന്യത്തിന് ലഭിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് നടത്തിയ ആക്രണത്തിന് പിന്നാലെ ഹമാസ് ഭീകരർ അൽ ഷിഫ ആശുപത്രി ദുരുപയോഗിച്ചു എന്നതിനുള്ള തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.