ഗുരുവായൂർ : ഗുരുവായൂരിൽ നടന്ന കോഫി ടൈം വിത്ത് എസ്ജിയിൽ ഗുരുവായൂർ എംഎൽഎയെ വെല്ലുവിളിച്ച് സുരേഷ് ഗോപി. ഗുരുവായൂർ മേൽപ്പാലത്തിന് കേന്ദ്രത്തിന്റെ ഫണ്ട് വേണ്ടായെന്ന് നിയമസഭയിൽ പ്രഖ്യാപിക്കാൻ ഗുരുവായൂർ എംഎൽഎ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു. മേൽപാലത്തിന്റെ നിർമ്മാണ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാരാണ് എന്ന നുണ സഖാക്കളുടെ അടുത്തു മാത്രമേ ചെലവാകൂ എന്നും സുരേഷ് ഗോപി പരിപാടിയിൽ പറഞ്ഞു. ഗുരുവായൂരിൽ കോഫി ടൈം വിത് എസ്ജി എന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
തെരുവു യോഗത്തിൽ സഖാക്കളുടെ മുൻപിൽ നിങ്ങൾ നുണകൾ പറഞ്ഞോളൂ. എന്നാൽ നിയമസഭയുടെ രേഖയിൽ വരുന്ന വിധം മേൽപാലത്തിന് റെയിൽവേ പണം നൽകുന്നില്ലെന്നു പറയാൻ ഗുരുവായൂർ എംഎൽഎയ്ക്ക് ധൈര്യമുണ്ടോയെന്നും അത് കഴിയില്ലെങ്കിൽ മേൽപ്പാലം നിർമ്മിച്ചതിന് റെയിൽവേയുടെ പണം വേണ്ടെന്ന് എംഎൽഎയുടെ നേതാവായ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് പറഞ്ഞാലും മതി എന്നുമായിരുന്നു സുരേഷ് ഗോപിയുടെ വെല്ലുവിളി.
അതേസമയം പരിപാടിക്കിടെ കടപ്പുറം പഞ്ചായത്തിൽ കുടിവെള്ള ക്ഷാമമാണ് പ്രധാന പ്രശ്നമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതോടെ പൈപ്പ് പൊട്ടിയത് നന്നാക്കാൻ രണ്ട് ലക്ഷം രൂപ നടൻ സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. അഞ്ച് ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും സംഭവത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പല പ്രതിനിധികളും പരാതിപ്പെട്ടതോടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം.
ഗുരുവായൂർ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചർച്ചയിൽ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സുരേഷ് ഗോപിയുമായി സംവദിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ജസ്റ്റിൻ ജേക്കബ്, കെ.ആർ.അനീഷ്, വാസുദേവൻ ടി.വി., സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, മോഹനൻ ഈച്ചിത്തറ, ശോഭ ഹരി നാരായണൻ, ജ്യോതി രവീന്ദ്രനാഥ് , കെ.സി.രാജു, ഷാജി തൃപ്പറ്റ്, കെ.ആർ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.