ന്യൂഡൽഹി: ജി-20 വെർച്വൽ ഉച്ചകോടി നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി ചേരുന്നത്. സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന ജി- 20 യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളെ പറ്റി ചിന്തിക്കാനാണ് ഈ ഉച്ചകോടി ചേരുന്നത്. വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
വൈകുന്നേരം 5:30 മുതൽ ആരംഭിക്കുന്ന ജി 20 വെർച്വൽ ഉച്ചകോടിയിൽ പ്രമുഖ ലോക നേതാക്കളുടെ സാന്നിധ്യമുണ്ടാകും. നാളെ നടക്കുന്ന ഉച്ചകോടി ആഗോള സാമ്പത്തിക വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നാണ് വിശ്വസിക്കുന്നത്. ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചയായേക്കില്ല. മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയും ഇന്ത്യ-കാനഡ നയതന്ത്ര വിഷയങ്ങളും ഒഴിവാക്കുമെന്നാണ് കരുതുന്നത്.
ജി-20 നേതാക്കളിൽ ഭൂരിഭാഗം പോരും പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യോഗത്തിൽ പങ്കെടുത്തേക്കില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് പകരം പ്രധാനമന്ത്രി ലി ക്വിയാങാകും പങ്കെടുക്കുക.