ചെന്നൈ : അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം മകൻ വെട്ടിക്കൊലപ്പെടുത്തി . പി സതീഷ് കുമാർ എന്ന യുവാവാണ് പിതാവ് പ്രഭാകരനെ കൊലപ്പെടുത്തിയ പ്രതി സെഴിയാനെ കൊലപ്പെടുത്തിയത് . ചെന്നൈ മാധവാരത്താണ് സംഭവം. 2001 ൽ സതീഷ് കുമാറിന് ഏഴ് വയസുള്ളപ്പോഴാണ് സെഴിയാൻ സതീഷിന്റെ അച്ഛൻ പ്രഭാകരനെ കൊലപ്പെടുത്തിയത്.
നിരവധി കേസുകളിൽ പ്രതിയായിരുന്ന സെഴിയാൻ ജാമ്യത്തിലിറങ്ങി പ്രഭാകരന്റെ സഹോദരനെയും കൊലപ്പെടുത്തിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെടുകയും 15 വർഷത്തിന് ശേഷം ജയിലിൽ നിന്ന് ഇറങ്ങുകയും ചെയ്തു. 2018ൽ പുറത്തിറങ്ങിയത് മുതൽ വെൽഡിംഗ് യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു സെഴിയാൻ.
വാട്ടർ ക്യാൻ വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സതീഷിന്റെ മനസിൽ അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യണമെന്ന് ചിന്തയുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി സതീഷും ഇയാളുടെ നാല് കൂട്ടാളികളും ചേർന്ന് വടപെരുമ്പാക്കത്ത് വച്ച് 52 കാരനായ സെഴിയാനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വഴിയാത്രക്കാരനാണ് വിവരം പോലീസിൽ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ സെഴിയാനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
റെഡ് ഹിൽസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ സതീഷ് കുമാറിന് പങ്കുള്ളതായി കണ്ടെത്തിയത്. ചൊവ്വാഴ്ച സതീഷും വിശാൽ, അപ്പു, മഹേഷ് എന്നിവരുൾപ്പെടെയുള്ള സുഹൃത്തുക്കളും റെഡ് ഹിൽസ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.