ഇന്ത്യ-കാനഡ നയതന്ത്ര സ്ഥിതി താരതമ്യേന മെച്ചപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇതിന് പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സർവീസ് കേന്ദ്ര സർക്കാർ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസമായി കാനഡയിൽ ഉടലെടുത്ത പ്രതിസന്ധികൾക്ക് പിന്നാലെയായിരുന്നു വിസ സേവനം നിർത്തിയിരുന്നത്. കാനഡയിലെ പ്രതികൂല സാഹചര്യം കാരണം നയതന്ത്രജ്ഞർക്ക് ഓഫീസിൽ പോയി വിസ പ്രക്രിയ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തോന്നിയ സാഹചര്യത്തിലാണ് വിസ നൽകുന്നത് താത്കാലികമായി നിർത്തിയതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
കാനഡയിലെ സ്ഥിതിഗതികൾ നേരിയ തരത്തിൽ മെച്ചപ്പെട്ടിരിക്കുന്നു. താരതമേന്യ മെച്ചപ്പെട്ടതിനാലാണ് വിസ സേവനങ്ങൾ ക്രമാനുഗതമായി പുനരാരംഭിക്കുന്നതെന്നും ജയ്ശങ്കർ പറഞ്ഞു. കനേഡിയന്‍ പൗരന്മാർക്ക് ഇ-വിസ സൗകര്യമാണ് പുനഃസ്ഥാപിച്ചത്. നേരത്തെ ടൂറിസ്റ്റ് വിസ, ബിസിനസ്,മെഡിക്കൽ വിസ സൗകര്യങ്ങളും പുനരാംരംഭിച്ചിരുന്നു.
ഖലിസ്ഥാൻ ഭീകരൻ ഹർജീപ് സിംഗ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ 21-ന് ഇന്ത്യ അനിശ്ചിത കാലത്തേക്ക് വിസ സേവനങ്ങൾ നിർത്തിവെച്ചത്.
ട്രൂഡോയുടെ പരാമർശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ട്രൂഡോയുടെ കെട്ടിച്ചമച്ച ആരോപണം പ്രത്യേകം ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇതിന് പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വെച്ചതും ഇന്ത്യയിലെ നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതും.