രണ്ടാം ലോകമഹായുദ്ധത്തിൽ കാണാതായ പൈലറ്റിന്റെ ഭൗതികാവശിഷ്ടം എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി. യുഎസ് സൈനികനായ മൈയേഴ്‌സ് ഗിൽബർട്ട് ഹാൽഡീൻ മിയേഴ്സിന്റെ മൃതശരീരത്തിന്റെ അവശേഷിപ്പുകളാണ് ഫോറൻസിക് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
1943 ജൂലൈയിൽ വടക്കേ ആഫ്രിക്കയിലെ ടുണീഷ്യയിൽ നിന്ന് പുറപ്പെട്ട യുഎസ് ബോംബർ വിമാനത്തിലെ ആറംഗ സംഘത്തിന്റെ ഭാഗമായിരുന്നു 27 കാരനായിരുന്ന ഗിൽബർട്ട്. ഇറ്റലിയിലെ സിസിലിയിലെ സിയാക്ക എയറോഡ്രോം ആക്രമിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഗിൽബർട്ട് സഹ പൈലറ്റായാണ് പ്രവർത്തിച്ചിരുന്നതെന്ന് പഠനം നടത്തിയ ക്രാൻഫീൽഡ് യൂണിവേഴ്‌സിറ്റി അറിയിച്ചു.
ബോംബർ വിമാനം അതിന്റെ ലക്ഷ്യത്തിനടുത്തെത്തിയപ്പോൾ, ശത്രു സൈന്യം ആക്രമിക്കപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എയറോഡ്രോമിൽ നിന്ന് ഏകദേശം 2.4 കിലോമീറ്റർ അകലെ വയലിൽ തകർന്നു വീഴുകയും ചെയ്തു. അപകടത്തിൽ നിന്ന് ആരും രക്ഷപ്പെട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഗിൽബർട്ടിന്റെ ഭൗതിക ശരീരം വീണ്ടെടുക്കാനാകാത്തതിനാൽ, അദ്ദേഹത്തെ അപകടത്തിൽ കാണാതായതായി പ്രഖ്യാപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൽ കാണാതായവരെ കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ വീണ്ടും തിരുമാനിച്ചതാണ് പുതിയ കണ്ടെത്തലിലേക്ക് വഴിവെച്ചത്. ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് വിദഗ്ധരും യുഎസ് മിസ്സിംഗ് ഇൻ ആക്ഷൻ അക്കൗണ്ടിംഗ് ഏജൻസിയും സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി അവർ ഇറ്റലിയിലെ സിസിലിയിലെ സിയാക്കയിലും എത്തി,
1947 ൽ, സിയാക്കയ്‌ക്ക് സമീപം തിരച്ചിൽ, നടത്തിയിരുന്നുവെങ്കിലും ഗിൽബർട്ടിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയില്ല.
2023 ഒക്ടോബറിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് അന്വേഷണ സംഘം മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. യുഎസിലെ ഡിഎൻഎ വിശകലനത്തിലൂടെയാണ് ഗിൽബർട്ടാണെന്ന് കണ്ടെത്തിയത്. മനുഷ്യ അവശിഷ്ടങ്ങളുടെ ശകലങ്ങൾ വീണ്ടെടുക്കാൻ ടൺ കണക്കിന് മണ്ണാണ് പരിശോധിച്ചത്. ക്രാൻഫീൽഡ് ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം ഈ പഠനം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും പ്രയാസമറിയതും ദൈർഘ്യമേറിയതാണെന്ന് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരോ തരി മണ്ണും അസ്ഥിയോ മറ്റ് ശരീര അവശിഷ്ടങ്ങളോ ആണെന്ന് കണ്ടെത്തുക വെല്ലുവിളിയായിരുന്നു. സംഘം വെറ്റ് സ്ക്രീനിംഗ് പോലുള്ള സാങ്കേതി വിദ്യകളും ഇവിടെ ഉപയോഗപ്പെടുത്തിയിരുന്നു.
ഭൗതിക അവശേഷിപ്പുകൾ വീണ്ടെടുക്കുന്നതിലൂടെ സൈനിക ബഹുമതിയോടെ ഉളള ശവസംസ്‌കാരത്തിന് അവസരം ലഭിക്കും. മാത്രമല്ല, കുടുംബത്തിന് മരണാനന്തര ബഹുമതികൾ സർക്കാർ ലഭ്യമാക്കുകയും ചെയ്യും.